ഐപിഎൽ നടത്താൻ വീണ്ടും സന്നദ്ധത അറിയിച്ച് യുഎഇ. ഇക്കാര്യം ബിസിസിഐയെ ഔദ്യോഗികമായി എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് അറിയിച്ചതായാണ് റിപ്പോർട്ട്. മുൻപും യുഎഇ ഐപിഎൽ നടത്താൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ശ്രീലങ്കയും സമാന നിലപാടറിയിച്ചിരുന്നു. എന്നാൽ ബിസിസിഐ വഴങ്ങിയിരുന്നില്ല.തങ്ങൾ മുൻപ് ഐപിഎല്ലുകളും ഉഭയകക്ഷി പരമ്പരകളും നടത്തിയിട്ടുണ്ടെന്നാണ് യുഎഇ മുന്നോട്ടുവെക്കുന്ന വാദം. ഇതിനു മുൻപ് ഐപിഎലിൻ്റെ 2014 സീസൺ പകുതി യുഎഇയിൽ നടത്തിയിരുന്നു. പാകിസ്താൻ്റെ ഹോം മത്സരങ്ങൾ സമീപകാലത്തായി നടത്തുന്നത് യുഎഇയാണ്. അഫ്ഗാനിസ്ഥാൻ്റെ മത്സരങ്ങളും യുഎഇ നടത്തിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അവർ ഐപിഎൽ നടത്താമെന്ന് അറിയിച്ചത്. ഐപിഎല്ലിനു പുറമെ ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഈ സീസണ്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേദി ഒരുക്കാമെന്നും എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ കൊവിഡ് സ്ഥിതി രൂക്ഷമായി തുടരവേ ഇന്ത്യയിൽ തന്നെ ഐപിഎൽ നടത്തുക എന്നത് വിദൂര സാധ്യത മാത്രമാണ്. അവസാന വഴിയായി മറ്റ് രാജ്യങ്ങൾ പരിഗണിക്കുമെന്ന് അടുത്തിടെ ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ യുഎഇയിൽ ഐപിഎൽ നടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.നേരത്തെ, സെപ്തംബർ-നവംബർ മാസങ്ങളിൽ ഐപിഎൽ നടത്താൻ ബിസിസിഐ ആലോചിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സെപ്തംബർ 25 മുതൽ നവംബർ 1 വരെയുള്ള ദിവസങ്ങളിൽ ലീഗ് നടത്താൻ ബിസിസിഐ പ്രാഥമിക തീരുമാനം എടുത്തുവെന്നാണ് റിപ്പോർട്ട്. സെപ്തംബർ മാസം ആകുമ്പോഴേക്കും ഇന്ത്യയിലെ കൊവിഡ് രോഗബാധ നിയന്ത്രണവിധേയമായേക്കാമെന്നും അപ്പോൾ നടത്താമെന്നുമാണ് ആലോചന.

മാർച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎൽ മെയ് മാസം 15ലേക്ക് മാറ്റിവച്ചിരുന്നു. എന്നാൽ രാജ്യത്തെ ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ടൂർണമെൻ്റ് നീട്ടിവക്കാൻ ബിസിസിഐ നിർബന്ധിതരാവുകയായിരുന്നു.













