ഐ എസ് എല്‍ സൗത്ത് ഇന്ത്യന്‍ ഫൈനല്‍ പോരാട്ടം ബെംഗളൂരു – ചെന്നൈ മത്സരം ഇന്ന്


ഐ എസ് എല്ലിലെ സൗത്ത് ഇന്ത്യന്‍ ഫൈനലില്‍ ഇന്ന് ബെംഗളൂരു എഫ് സി ചെന്നൈയിനെ നേരിടും. ബെംഗളുരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കണ്ടീരവ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ ആദ്യ ഐ എസ് എല്‍ സീസണില്‍ തന്നെ കിരീടം നേടാനുറച്ച്‌ തന്നെയാണ് ബെംഗളൂരു ഇറങ്ങുന്നത്. ആദ്യ ഐ ലീഗ് സീസണിലും ബെംഗളൂരു കിരീടം നേടിയിരുന്നു. അത് ആവര്‍ത്തിക്കാനാവും ബെംഗളുരുവിന്റെ ശ്രമം.


ലീഗ് ഘട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ള ചെന്നൈയിനെക്കാള്‍ 8 പോയിന്റിന്റെ ലീഡ് നേടിയാണ് ബെംഗളൂരു ഒന്നാം സ്ഥാനം ഉറപ്പിച്ചത്. കഴിഞ്ഞ 10 മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറുകയാണ് മികച്ച ഫോമിലുള്ള ബെംഗളൂരു എഫ് സി. അത് കൊണ്ട് കിരീടം നേടാനുറച്ച്‌ തന്നെയാവും അവര്‍ ഇന്ന് സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ ഇറങ്ങുക. സെമിയില്‍ പൂനെ സിറ്റിയെ രണ്ടു പാദങ്ങളിലുമായി 3 -1 ന് തോല്‍പിച്ചാണ് ബെംഗളൂരു ഫൈനലില്‍ എത്തിയത്. രണ്ടാം പാദത്തില്‍ സുനില്‍ ഛേത്രി നേടിയ ഹാട്രിക്കാണ് ബെംഗളുരുവിന് ഫൈനലിലേക്കുള്ള ടിക്കറ്റ് നേടിക്കൊടുത്തത്.


ക്ലബ്ബിന്റെ രൂപീകരണം മുതല്‍ ഓരോ വര്‍ഷവും കിരീടം നേടിയ റെക്കോര്‍ഡുമായാണ് ബെംഗളൂരു ഇന്നിറങ്ങുന്നത്. ഈ വര്‍ഷവും കപ്പ് നേടി ആ റെക്കോര്‍ഡ് പിന്തുടരാനാവും ബെംഗളുരുവിന്റെ ശ്രമം. അതെ സമയം കഴിഞ്ഞ ഐ എസ് എല്‍ സീസണുകളില്‍ ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനെത്തിയ ഒരു ടീമും ഇതുവരെ കിരീടം നേടിയിട്ടില്ല. 2014ല്‍ ചെന്നൈയിനും 2015ല്‍ ഗോവയും 2016ല്‍ മുംബൈയും ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടും കിരീടം നേടിയിരുന്നില്ല.

അതെ സമയം 2016ല്‍ കിരീടം നേടിയ പ്രകടനം ആവര്‍ത്തിക്കാനാവും ചെന്നൈയിന്റെ ശ്രമം. എ.ടി.കെയല്ലാതെ ഐ എസ് എല്‍ കിരീടം നേടിയ ഏക ടീമും കൂടിയാണ് ചെന്നൈയിന്‍. ഇന്ന് കിരീടം നേടിയാല്‍ രണ്ടു തവണ കിരീടം നേടിയ എ ടി കെക്കൊപ്പം എത്താനും ചെന്നൈയിന് കഴിയും. സെമിയില്‍ എഫ് സി ഗോവയെ രണ്ടു പാദങ്ങളിലുമായി 4 -1ന് തോല്‍പ്പിച്ചാണ് ചെന്നൈയിന്‍ ഫൈനലില്‍ പ്രേവേശിച്ചത്. രണ്ടാം പാദത്തില്‍ ജെജെയുടെ ഇരട്ടഗോളുകളും ധന്‍പാല്‍ ഗണേഷിന്റെ ഗോളുകളുമാണ് ചെന്നൈയിന് ഫൈനലിന് ടിക്കറ്റ് ഉറപ്പിച്ചത്.

നേരത്തെ ബെംഗളൂരു വെച്ച്‌ ചെന്നൈയിനും ബെംഗളൂരുവും ഏറ്റുമുട്ടിയപ്പോള്‍ ജയം നേടിയത് ചെന്നൈയിന്‍ ആയിരുന്നു. അത് കൊണ്ട് തന്നെ ബെംഗളൂരുവിനെ മറികടന്ന് ചെന്നൈയിന്‍ ജയം നേടുമെന്ന് തന്നെയാണ് ചെന്നൈയിന്‍ ആരാധകരുടെ പ്രതീക്ഷ. അന്ന് ജെജെയും ധന്‍പാല്‍ ഗണേഷും നേടിയ ഗോളുകളിലാണ് ചെന്നൈയിന്‍ ബെംഗളൂരുവിനെ മറികടന്നത്.



Sharing is Caring