ഏത് വലിയവനായാലും സര്‍ക്കാര്‍ ഭൂമി കയ്യേറിയാല്‍ തിരിച്ചുപിടിക്കുമെന്ന് മന്ത്രി സുനില്‍ കുമാര്‍


സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ ഏത് വലിയവനാണെങ്കിലും അത് തിരിച്ചുപിടിക്കുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍. ദിലീപ് ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചുപിടിക്കുന്നതിനായി റവന്യൂ മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും സുനില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.


നടന്‍ ദിലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്റര്‍ സര്‍ക്കാര്‍ ഭൂമിയിലാണോ എന്നു പരിശോധിക്കാന്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉത്തരവിട്ടിരുന്നു. തൃശൂര്‍ ജില്ലാകലക്ടര്‍ക്കാണ് അന്വേഷണ ചുമതല.


ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയാണ് ഡി സിനിമാസ് നിര്‍മിച്ചതെന്നാണ് ആരോപണം. വ്യാജ ആധാരങ്ങള്‍ ഉണ്ടാക്കി ഭൂമി കൈയേറിയെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ കെ.സി സന്തോഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

സംസ്ഥാനം രൂപീകരിക്കുന്നതിന് മുന്‍പ് നേരത്തെ കൊച്ചി രാജ കുടുംബത്തിന്റെ സ്ഥലം തിരുകൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം 2005ല്‍ വ്യാജ ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണ് ആരോപണം.

1964ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഈ ഭൂമി സര്‍ക്കാരിന്റെതാണെന്നും രാജകുടുംബം അല്ലാത്ത മറ്റാര്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയില്ലെന്നും പരാതിക്കാരന്‍ പറയുന്നു.
ഈ ഭൂമിയില്‍ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉള്‍പ്പെടുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് 2015ല്‍ അന്വേഷണത്തിന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ഉത്തരവിട്ടിരുന്നുവെങ്കിലും ഭരണസ്വാധീനം ഉപയോഗിച്ച് അന്വേഷണം മരവിപ്പിക്കുകയായിരുന്നു



Sharing is Caring