എന്നുമുതലാണ് കലയും കലാകാരനും സിപിഐഎമ്മിന് കണ്ണിന് കണ്ടുകൂടാത്തവരായത്;രമേശ് പിഷാരടി


മുതിര്‍ന്ന് സിപിഐഎം നേതാവ് തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ളവരുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേശ് പിഷാരടി. എന്നുമുതലാണ് കലയും കലാകാരനും സിപിഐഎമ്മിന് കണ്ണിന് കണ്ടുകൂടാത്തവരായതെന്ന് പിഷാരടി ചോദിച്ചു. തങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവരൊക്കെ വെറുക്കപ്പെട്ടവരെന്ന പ്രത്യയശാസ്ത്രം അവര്‍ പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തിന് ഒപ്പം പറയാനായി അനാവശ്യ ചര്‍ച്ചകളും പ്രതികരണങ്ങളും നടത്താന്‍ താനില്ല.


തനിക്ക് സംസ്‌കാരമുണ്ടെന്നും അത് സമരം ചെയ്താല്‍ കിട്ടുന്ന ഒന്നല്ലെന്നും രമേശ് പിഷാരടി പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.ആരോപണങ്ങള്‍ക്കും ഇപ്പോള്‍ മറുപടി പറയുന്നില്ലെന്ന് രമേശ് പിഷാരടി പറഞ്ഞു. ‘ഇന്ന് എന്നെക്കുറിച്ച് മോശം പറഞ്ഞ അഖില്‍ മാരാര്‍ നാളെ പറയാന്‍ പോകുന്നത് ഞാന്‍ മഹാനെന്നായിരിക്കും. അഖില്‍ പറയുന്നതിന് മറുപടി പറയാന്‍ രണ്ടുകൊല്ലം കാക്കണം’. പിഷാരടി പറഞ്ഞു. അഖില്‍ തന്നെ ശ്രദ്ധിക്കുന്നതുപോലെ അഖിലിനെ തിരിച്ച് ശ്രദ്ധിക്കാന്‍ തനിക്ക് പറ്റാറില്ലെന്നും അഖില്‍ പറഞ്ഞത് താന്‍ കേട്ടില്ലെന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു.പാലക്കാട് തനിക്ക് നല്ല പരിചയമുള്ള പ്രദേശമായതിനാലാണ് താന്‍ മത്സരിക്കാമെന്ന് സമ്മതിച്ചതെന്നും അതിനാല്‍ തന്നെ ആത്മവിശ്വാസമുണ്ടെന്നും രമേശ് പിഷാരടി പറഞ്ഞു.


സഭ്യമായും മാന്യമായും കുടുംബസദസുകള്‍ക്ക് മുന്നില്‍ ഒരു കലാകാരനായി താന്‍ നിന്നിട്ടുണ്ട്. അതുപോലെ രാഷ്ട്രീയത്തിലും മാന്യമായി ഇടപെടാനാകുമെന്നും പ്രവര്‍ത്തിക്കാനാകുമെന്നുമാണ് വിശ്വാസം. മാറാത്തത് മാറുമെന്ന് ബിജെപിയുടെ പോസ്റ്റര്‍ കണ്ടു. ഓണത്തിന് സദ്യയും പെരുന്നാളിന് ബിരിയാണിയും പങ്കുവച്ച് ജിവിക്കുന്നവരാണിവിടെയുള്ളത്. അതൊന്നും മാറാതിരിക്കട്ടേ എന്നാണ് ആഗ്രഹിക്കുന്നതെന്നും രമേശ് പിഷാരടി കൂട്ടിച്ചേര്‍ത്തു.



Sharing is Caring