ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായി തുടർന്നുകൊണ്ടിരിക്കുകയാണ്. പഞ്ചാബില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി.സർക്കാർ കണക്കുകള്‍ പ്രകാരം രണ്ടര ലക്ഷം ആളുകളെ പ്രളയം നേരിട്ട് ബാധിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും പഞ്ചാബിലും ജമ്മുകശ്മീരിലുമായി മഴക്കെടുതിയില്‍ 24 മണിക്കൂറിനിടെ 15 ലധികം പേർ മരിച്ചു.
ജമ്മുകശ്മീരിലെ രജൗരിയില്‍ മണ്ണിടിച്ചില്‍ ഭീഷണിയെ തുടർന്ന് 19 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. അടുത്ത 2 ദിവസം കൂടി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയെ തുടർന്ന് ഡല്‍ഹിയില്‍ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പെയ്യ്ത കനത്ത മഴ റോഡ്, വ്യോമ ഗതാഗതത്തെ ബാധിച്ചു.

യമുന നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലേക്ക് ഉയർന്നിട്ടുണ്ട്. ഇന്ന് വൈകുന്നേരം 5 മണി മുതല്‍ ലോഹ പുലിലൂടെയുള്ള ഗതാഗതം നിർത്തിവെക്കും. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും അതിതീവ്ര മഴയായതിനാല്‍ റെഡ് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.













