മദ്യലഹരിയില്‍ മകന്‍ പിതാവിനെ ഇടിച്ചുകൊലപ്പെടുത്തി


മദ്യലഹരിയില്‍ മകന്‍ പിതാവിനെ ഇടിച്ചുകൊലപ്പെടുത്തി. ഇന്നലെ രാത്രി 10 മണിയോടെ നടന്ന സംഭവത്തില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു.കുറ്റിച്ചലില്‍ നടന്ന സംഭവത്തില്‍ 60 വയസ്സുകാരന്‍ രവിയാണ് മരണമടഞ്ഞത്. മകന്‍ നിഷാദാണ് സംഭവത്തിലെ പ്രതി. പതിവായി മദ്യപിച്ച്‌ വീട്ടിലെത്തി ബഹളം വെയ്ക്കുന്നയാളാണ് നിഷാദ്. ഇന്നലെ രാത്രിയിലും മദ്യപിച്ച്‌ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കി.


ഇന്നലെ രാത്രി മദ്യപിച്ച്‌ വീട്ടിലെത്തിയ നിഷാദ് വീട്ടില്‍ അക്രമമുണ്ടാക്കി. ഇത് ചോദ്യം ചെയ്ത് എത്തുകയായിരുന്നു രവി. തുടര്‍ന്ന് നിഷാദ് പിതാവിന്റെ നെഞ്ചില്‍ ഇടിക്കുകയായിരുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍തന്നെ രവിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടാകുകയും കുഴഞ്ഞുവീഴുകയും ചെയ്തു. ഉടന്‍ തന്നെ നെയ്യാര്‍ മെഡിസിറ്റിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. രാത്രി 10 മണിയോടെയാണ് സംഭവമുണ്ടായത്. ഏകദേശം 11 മണിയോടെ രവി മരണമടയുകയും ചെയ്തു. മരണം കാരണം പോസ്റ്റുമാര്‍ട്ടം കഴിഞ്ഞാലെ അറിയാനാകു.


നിഷാദിനെ ചോദ്യം ചെയ്തു വരികയാണ്. രവിയുടെ ഭാര്യ ഇതേ ആശുപത്രിയില്‍ നഴ്‌സാണ്. ഇവര്‍ക്ക് നിഷാദിനെ കൂടാതെ മറ്റൊരു മകള്‍ കൂടിയുണ്ട്. നിഷാദ് ആശുപത്രിയിലെ ഡ്രൈവറാണ്. ഇയാള്‍ പതിവായി മദ്യപിച്ച്‌ വീട്ടിലെത്തുകയും വീട്ടുകാരെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നതായിട്ടാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം വേണ്ട നടപടികളുമായി മുമ്ബോട്ട് പോകും.



Sharing is Caring