ഇസ്താംബൂള്‍ ഭീകരാക്രമണം: ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു


ഇസ്താംബുള്‍: തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ നിശാക്ലബില്‍ പുതുവത്സരാഘോഷങ്ങള്‍ക്കിടെ 39 പേരെ വെടിവച്ച് കൊന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. അക്രമിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇസ്താംബൂളിലെ ബെസിക്കേറ്റിയസ് നഗരത്തിലെ റെയ്‌ന നിശാക്ലബ്ബിലായിരുന്നു ആക്രമണം നടന്നത്.


ക്ലബ്ബില്‍ തടിച്ചുകൂടിയ ആള്‍കൂട്ടത്തിനു നേരെ ആക്രമി വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ട വിദേശികളില്‍ രണ്ട് പേര്‍ ഇന്ത്യക്കാരാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിരുന്നു. രാജ്യസഭാ മുന്‍ എംപി അക്തര്‍ ഹസന്‍ റിസ്‌വിയുടെ മകന്‍ അബീസ് റിസ്‌വി, ഗുജറാത്തില്‍ നിന്നുള്ള ഖുഷി ഷാ എന്നയാളുമാണ് കൊല്ലപ്പെട്ട ഇന്ത്യാക്കാര്‍. റിസ്‌വി ബില്‍ഡേഴ്‌സിന്റെ സിഇഒയും സിനിമ നിര്‍മാതാവുമാണ് കൊല്ലപ്പെട്ട അബീസ് റിസ്‌വി.


അക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. അക്രമണത്തില്‍ എഴുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ 24 പേരോളം വിദേശ പൗരന്മാരാണെന്നാണ് കണക്കാക്കുന്നത്. വെടിവെപ്പിനെത്തുടര്‍ന്നുണ്ടായ ബഹളത്തിനിടെ ഭീകരന്‍ രക്ഷപ്പെടുകയായിരുന്നു. രാജ്യത്തെ സമാധാനം അട്ടിമറിക്കാനും കലാപമുണ്ടാക്കാനുമാണ് അക്രമികള്‍ ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് തയീപ് എര്‍ദോഗന്‍ പറഞ്ഞു. ഭീകരന്‍ തുരുതുരെ വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.



Sharing is Caring