ഇറാനിലെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ആസ്ഥാനം തകർത്തെന്ന അവകാശവാദവുമായി അമേരിക്ക. ഐആർജിസിക്ക് ഇനിയൊരു ആസ്ഥാനമില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രതികരിച്ചു. കഴിഞ്ഞ 47 വർഷത്തിനിടെ ആയിരത്തിലധികം അമേരിക്കക്കാരുടെ മരണത്തിന് ഐആർജിസി ഉത്തരവാദിയാണ്. പാമ്പിന്റെ തല വെട്ടി മാറ്റി, ഐആർജിസിക്ക് ഇനി ആസ്ഥാനമില്ല എന്നാണ് ആക്രമണ വിവരം പങ്കുവെച്ച് യുഎസ് സെൻട്രൽ കമാൻഡ് എക്സിൽ കുറിച്ചത്.ഭൂമിയിലെ ഏറ്റവും ശക്തമായ സൈന്യം അമേരിക്കയുടേതാണ്, ഐആർജിസിക്ക് ഇനി ഒരു ആസ്ഥാനമില്ല എന്നും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ഇതിനിടെ ഇറാൻ ജനതയ്ക്കൊപ്പം അമേരിക്ക ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു. സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഇറാൻ ജനത ഈ അവസരം ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും രാജ്യം തിരിച്ചു പിടിക്കാൻ അമേരിക്ക നിങ്ങൾക്കൊപ്പമാണെന്നും ട്രംപ് പറയുകയുണ്ടായി.














