ഇന്ധന വില വീണ്ടും ഉയരുന്നു, പെട്രോളിന് 38 പൈസയും ഡീസലിന് 30 പൈസയും കൂടി


കൊച്ചി: പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ ലിറ്ററിന് 38 പൈസയും ഡീസല്‍ 30 പൈസയുമാണ് ഇന്നു കൂടിയത്. രണ്ടു ദിവസം മുമ്ബ് പെട്രോള്‍ വില 22 പൈസ ഉയര്‍ന്നു.


ഒരു ലിറ്റര്‍ പെട്രോളിന് 70.82 രൂപയാണ് കൊച്ചിയിലെ വില. ഇന്നലെ ഇത് 70.44 രൂപയായിരുന്നു. തിങ്കളാഴ്ചയിലെ വര്‍ധനയ്ക്കു ശേഷം രണ്ടു ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു പെട്രോള്‍ വില.


ഡീസല്‍ ലിറ്ററിന് 66.02 രൂപയാണ് കൊച്ചിയിലെ വില. ഇന്നലെ ഇത് 65.72 രൂപയായിരുന്നു.

വരുംദിവസങ്ങളില്‍ ഇന്ധനവില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യാന്തരവിപണിയില്‍ അസംസ്‌ക്യത എണ്ണ വില ക്രമാനുഗതമായി ഉയരുന്നത് വരുംദിവസങ്ങളില്‍ ഇന്ത്യയില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു നില്‍ക്കുന്നതാണ് അസംസ്‌കൃത എണ്ണ വില ഏഴു ശതമാനം ഉയര്‍ന്നിട്ടും ഇന്ത്യയില്‍ പ്രകടമാകാത്തത്.

രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ അഞ്ചുദിവസത്തിനിടെ അസംസ്‌കൃത എണ്ണവിലയില്‍ ഏഴുശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 60 ഡോളറിലേക്ക് നീങ്ങുകയാണ്. എന്നാല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു നില്‍ക്കുന്നതാണ് ഇന്ത്യയില്‍ എണ്ണവിലയില്‍ പ്രതിഫലിക്കാത്തത്. എന്നാല്‍ വരുംദിവസങ്ങളിലും അസംസ്‌കൃത എണ്ണവില വര്‍ധന തുടര്‍ന്നാല്‍ ഇന്ത്യയിലും ഇന്ധനവിലഉയരുമെന്ന് വിദഗ്ധര്‍ പറയുന്നു.

അമേരിക്കയും ചൈനയുമായുളള വ്യാപാര തര്‍ക്കം ഉടന്‍ തന്നെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയാണ് അസംസ്‌കൃത എണ്ണ വില ഉയരാന്‍ മുഖ്യകാരണം. വ്യാപാര തര്‍ക്കത്തെ തുടര്‍ന്ന ആഗോളതലത്തില്‍ വ്യാപാരമേഖലയില്‍ തളര്‍ച്ച നേരിട്ടിരുന്നു. ഇതാണ് മുഖ്യമായി എണ്ണവില കുറയാന്‍ ഇടയാക്കിയത്. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുളള തര്‍ക്കം പരിഹരിക്കുന്നതോടെ വ്യാപാരമേഖല വീണ്ടും ഉണര്‍വിലേക്ക് നീങ്ങുമെന്ന പ്രതീക്ഷയിലാണ് എണ്ണവിപണി.



Sharing is Caring