ഇന്ത്യന്‍ സര്‍ക്കാര്‍ മാധ്യമങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന് അമേരിക്കന്‍ റിപ്പോര്‍ട്ട്


വാഷിങ്ടണ്‍: ഇന്ത്യയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമസ്ഥാപനങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നുവെന്ന് ട്രംപ് ഭരണകൂടം. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


‘ഇന്ത്യന്‍ ഭരണഘടന സ്വതന്ത്രമായി സംസാരിക്കാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ പത്രസ്വാതന്ത്ര്യത്തെക്കുറിച്ച്‌ വ്യക്തമായി പറയുന്നില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ ഇക്കാര്യത്തെ മനിക്കുന്നുവെങ്കിലും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ സമ്മര്‍ദ്ദത്തിലാകുന്നു.’ – അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ടില്‍ പറയുന്നു.


ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ട് അമേരിക്ക തയ്യാറാക്കാറുണ്ട്. എന്നാല്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യയിലെ അവസ്ഥ ഭേദമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ട്രംപ് ഭരണകൂടം തന്നെ പത്രങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നുവെന്ന് വിമര്‍ശനം കേള്‍ക്കുന്നതിനിടയിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. അദ്ദേഹത്തെ വിമര്‍ശിച്ച്‌ വാര്‍ത്തകള്‍ നല്‍കിയവരെ വ്യാജ മാധ്യമങ്ങള്‍ എന്ന് അദ്ദേഹം വിളിച്ചിരുന്നു.

മാധ്യമരംഗത്തെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിര്‍ക്ഷിക്കന്ന ഹൂസ്റ്റ് ഇന്ത്യ ഫ്രീഡം റിപ്പോര്‍ട്ട് അനുസരിച്ച്‌ സമീപ വര്‍ഷങ്ങളില്‍ മാധ്യമസ്വാതന്ത്ര്യത്തില്‍ കുറവ് സംഭവിച്ചു. 2016 ജനുവരി മുതല്‍ 2017 ഏപ്രില്‍വരെയുള്ള കാലഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ 54 അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 3 ടിവി ചാനലുകള്‍ നിരോധിക്കുകയും നിരവധി ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ അടച്ചുപൂട്ടുകയും ചെയ്തു.



Sharing is Caring