ഇന്ത്യക്കെതിരെ സൈനിക നീക്കത്തിനൊരുങ്ങി ചൈന


രണ്ടാഴ്ചയാണ് ചൈന അനുവദിച്ചിരിക്കുന്ന സമയം. അതിനുള്ളില്‍ ഡോക്‌ലാമില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ ഇന്ത്യക്കെതിരെ ചൈന ചെറിയ സൈനിക നീക്കത്തിനൊരുങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ . ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.


ഡോക്‌ലാമിലെ ഇപ്പോഴത്തെ അവസ്ഥ അധികനാള്‍ ചൈന സഹിച്ചു നില്‍ക്കില്ല. സ്ഥിതി ഇപ്പോഴത്തേതു പോലെ തുടരുകയാണെങ്കില്‍ രണ്ടാഴ്ചക്കുള്ളില്‍ ചൈന സൈനിക നടപടിയിലേക്ക് നീങ്ങും. സൈനിക നീക്കത്തിന് ഒരുങ്ങും മുന്‍പ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് ഇതു സംബന്ധിച്ച അറിയിപ്പു ലഭിക്കുമെന്നും ഗ്ലോബല്‍ ടൈംസില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തില്‍ പറയുന്നു. ഷാങ്ഹായ് അക്കാദമിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലെ ലേഖകന്‍ ഹു ഷിയോങ് ആണ് ലേഖനം എഴുതിയിരിക്കുന്നത്.


അധികനാള്‍ ക്ഷമിച്ചു നില്‍ക്കില്ല

ചൈനയുടെ അധീനതയിലുള്ള സ്ഥലത്ത് ഇന്ത്യ അതിക്രമിച്ചു കയറിയത് അധികനാള്‍ ചൈനക്ക് സഹിക്കാനാകില്ല. പിന്‍വലിയാന്‍ ഇന്ത്യ തയ്യാറായില്ലെങ്കില്‍ മിലിട്ടറി ഓപ്പറേഷനല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്നും ലേഖനത്തില്‍ പറയുന്നു. ചൈനയുടെ സൈനിക ശക്തിയെക്കുറിച്ച് മോദി അറിഞ്ഞിരിക്കുന്നത് നല്ലതാണെന്നും ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

അങ്ങേയറ്റം വരെ ക്ഷമിച്ചു

തങ്ങള്‍ അങ്ങേയറ്റം വരെ ക്ഷമിച്ചു. എന്നാല്‍ ക്ഷമക്ക് അതിരുണ്ട്. രാജ്യത്തിന്റെ പരമാധികാരത്തെ തൊട്ടു കളിച്ചാല്‍ അത് കാത്തു സൂക്ഷിക്കാനുള്ള ആത്മവിശ്വാസം ചൈനക്കുണ്ടെന്ന് കഴിഞ്ഞ ദിവസം ഇന്ത്യയിലെ ചൈനീസ് എംബസി പുറത്തിറക്കിയ 15 പേജുള്ള പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

മോദിക്ക് വിമര്‍ശനം

മോദി സര്‍ക്കാര്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ഇന്ത്യയുടെ സമാധാനപരമായ വികാസത്തെയും അഭിമാനത്തെയും തകര്‍ക്കുന്നുവെന്നും ലേഖനത്തില്‍ ആരോപിക്കുന്നു. ഈ സ്വഭാവം മോദി സര്‍ക്കാര്‍ നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യ സ്വയം രാജ്യത്തെ യുദ്ധത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നതെന്നും ഹു ഷിയോങ് പറയുന്നു.

പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയെക്കുറിച്ചും

ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ശക്തിയായ ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയെയും ലേഖനത്തില്‍ പുകഴ്ത്തുന്നുണ്ട്. ആക്രമിക്കാന്‍ വരുന്ന ഏതു ശത്രുവിനെയും പോരാടി തോല്‍പ്പിക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്നാണ് ചൈനയിലെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ 90ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചു നടന്ന പരേഡിലാണ് ചിന്‍പിങ് പ്രസ്താവിച്ചത്.

സമവായത്തിന് ഇന്ത്യ

എന്നാല്‍ അതിര്‍ത്തി പ്രശ്‌നം നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കനാണ് ശ്രമിക്കുന്നതെന്ന് ഇന്ത്യ അറിയിച്ചു. അത് ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായിരിക്കണം. ഭൂട്ടാനുമായും നയതന്ത്ര ചര്‍ച്ചകള്‍ നടത്താനാണ് ശ്രമിക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഗോപാല്‍ ബാംഗ്ലേ അറിയിച്ചു.



Sharing is Caring