ആഴ്‌സണലിനും വെങ്ങര്‍ക്കും ചരിത്ര നേട്ടം


മാനേജര്‍ ആഴ്‌സ്‌നെ വെങ്ങര്‍ക്ക് ചരിത്രപുസ്തകത്തിലേക്ക് വഴി തുറന്നുനല്‍കി ആഴ്‌സണല്‍ എഫ് എ കപ്പ് സ്വന്തമാക്കി.ഫൈനലില്‍ അവര്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ചെല്‍സിയെ തോല്‍പ്പിച്ചു. എഫ് എ കപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടതല്‍ തവണ കരീടമണിഞ്ഞ മാനേജറെന്ന റെക്കോര്‍ഡ് ഇതോടെ വെങ്ങര്‍ക്ക് സ്വന്തം.


നാലു സീസണുകളില്‍ ആഴ്‌സണലിന്റെ മൂന്നാം എഫ് എ കപ്പ് കിരീട വിജയമാണിത്. മൊത്തം പതിമൂന്ന് തവണ ആഴ്‌സണല്‍ ഈ കിരീടത്തില്‍ മുത്തമിട്ടു. ഇതും റെക്കോര്‍ഡാണ്. വെങ്ങര്‍ ഇതു ഏഴാം തവണയാണ് ഒരു ടീമിനെ എഫ് എ കപ്പ് വിജയത്തിലേയ്ക്ക് ഉയര്‍ത്തുന്നത്.
2014 ലെ ഫൈനലില്‍ ആഴ്‌സണലിന് വിജയമൊരുക്കിയ ആരോണ്‍ രാംസെയാണ് ഇത്തവണയും വിജയശില്‍പ്പി.കിരീടത്തിലേക്ക് വഴിതുറന്ന നിര്‍ണായക ഗോള്‍ ആരോണിന്റെ ബൂട്ടില്‍നിന്നാണ് പിറന്നത്.കളിയവസാനിക്കാന്‍ 11 മിനിറ്റുളളപ്പോഴാണ് ആരോണ്‍ മത്സരവധി നിര്‍ണയിച്ച ഗോള്‍ കുറിച്ചത്.


തുടക്കത്തില്‍ തന്നെ ആഴ്ണല്‍ നയം വ്യക്തമാക്കി. കോച്ചിനെ ചരിത്ര പുസ്തകത്തില്‍ കയറ്റാനായി അവര്‍ തകര്‍ത്തുകളിച്ചു.നാലം മിനിറ്റില്‍ മുന്നിലുമെത്തി.അലക്‌സി സാഞ്ചസാണ് ഗോള്‍ നേടിയത്. അസിസ്റ്റന്‍ഡ് റഫറി ഓഫ് സൈഡ് വിധിച്ചെങ്കിലും മെയിന്‍ റഫറി ഗോളാന്നെ് വിധിച്ചു.

ചെല്‍സിയുടെ വിക്ടര്‍ മോസെസ് രണ്ടു തവണ മഞ്ഞകാര്‍ഡ് കണ്ടതോടെ 68-ാം മിനിറ്റില്‍ കളിക്കളം വിടേണ്ടിവന്നു.തുടര്‍ന്ന് പത്തുപേരുമായാണ് അവര്‍ കളിച്ചത്. ഈ തക്കം മുതലാക്കാന്‍ ആഴ്‌സണലിന് കഴിഞ്ഞില്ല.അതേസമയം ഒത്തിണക്കത്തില്‍ കളിച്ച ചെല്‍സി 76-ാം മിനിറ്റില്‍ ഗോള്‍ മടക്കി സമനില പിടിച്ചു. ഡീഗോ കോസ്റ്റയാണ് ലക്ഷ്യം കണ്ടത്. മൂന്ന് മിനിറ്റിനുളളില്‍ ആരോണിന്റെ ഗോളില്‍ ആഴ്‌സണല്‍ വിജയവും കപ്പും സ്വന്തമാക്കി.

ഈ സീസണില്‍ ഏറെ പഴികേള്‍ക്കേണ്ടിവന്ന മാനേജര്‍ വെങ്ങര്‍ക്ക് ആശ്വാസമായി ഈ വിജയം. പ്രീമിയര്‍ ലീഗില്‍ ഒറ്റ പോയിന്റിന്റെ വ്യത്യാസത്തില്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തളളപ്പെട്ട ആഴ്‌സണലിന് അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാനായില്ല.
വെങ്ങറുടെ കാലാവധി അവസാനിക്കുകയാണ്.കരാര്‍ പുതുക്കുന്ന കാര്യത്തില്‍ ക്ലബ്ബ് അധികാരികള്‍ ചൊവ്വാഴ്ച തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ.



Sharing is Caring