ആന്ധ്ര അരി എത്തി അരി വില കുറയുമെന്ന പ്രതീക്ഷയില്‍ ജനം


കാത്തിരിപ്പിനൊടുവില്‍ ആന്ധ്രയില്‍നിന്ന് ജയ അരി എത്തി. ഇനിയെങ്കിലും പൊതുവിപണിയില്‍ അരിവില കുറയുമോ എന്ന പ്രതീക്ഷയിലാണ് സാധാരണക്കാര്‍. കേരളത്തിലേക്കുള്ള അയ്യായിരം ടണ്‍ ജയ അരിയുടെ ആദ്യ ലോഡാണ് ഇന്നലെ കൊച്ചിയിലെത്തിയത്. മുഖ്യമന്ത്രിതലത്തില്‍ രണ്ടുമാസത്തോളം നീണ്ട നീക്കങ്ങള്‍ക്കൊടുവിലാണ് ജയ അരിയുടെ വരവ്.
ചരക്കുസേവന നികുതി നടപ്പാകുന്നതോടെ അരി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ക്ക് വില കുറയുമെന്ന് ധനമന്ത്രിയുള്‍പ്പെടെയുള്ളവര്‍ മാസങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സംഭവിച്ചത് മറിച്ചാണ്. ജി.എസ്.ടി നടപ്പാകുന്നതിന് മുമ്പ് ചില്ലറ വിപണിയില്‍ 38 രൂപയുണ്ടായിരുന്ന അരി, നികുതി പരിഷ്‌കാരം നിലവില്‍ വന്നശേഷം പടിപടിയായി 42 രൂപയിലെത്തി നില്‍ക്കുകയായിരുന്നു. ബ്രാന്റഡ് അരിക്ക് അഞ്ചുശതമാനം ജി.എസ്.ടി ചുമത്തിയതിന്റെ മറവിലായിരുന്നു ആദ്യം ഈ വില വര്‍ധന. പിന്നീട്, ആന്ധ്രയില്‍നിന്ന് ജയ അരി എത്താത്തതാണ് കാരണം എന്നായി. അരി വില വര്‍ധനവിനെതിരേ സംസ്ഥാനത്ത് ജനരോഷം ശക്തമാകുന്നത് തിരിച്ചറിഞ്ഞ് മുഖ്യമന്ത്രിതന്നെ നേരിട്ട് ഇടപെട്ടു.
പിണറായി വിജയന്‍ ആന്ധ്ര ഉപമുഖ്യമന്ത്രി കെ.ഇ കൃഷ്ണമൂര്‍ത്തിയുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് അരി ലഭ്യമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തി. തുടര്‍ന്ന് ഓഗസ്റ്റ് 17ന് ഭക്ഷ്യമന്ത്രി പി. തിലോത്തമനും സപ്ലൈകോ എം.ഡിയടക്കമുള്ളവരും ഹൈദരാബാദിലെത്തി ആന്ധ്രയിലെ അരിമില്‍ ഉടമകളുടെ യോഗം വിളിച്ച് കേരളത്തിലേക്ക് അരി അയക്കുന്ന കാര്യം ചര്‍ച്ച ചെയ്തു. ഈ നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ പുതുതായി അരിലോഡ് എത്തുന്നത്. ആന്ധ്രയില്‍ ‘ബൊന്ദാലു’ എന്നറിയപ്പെടുന്ന മലയാളിയുടെ ഇഷ്ട ഇനമായ ജയ അരിയാണ് നല്‍കാമെന്ന് സമ്മതിച്ചത്. മില്ലുടമകള്‍ നല്‍കിയ ഉറപ്പില്‍ ഓണക്കാലത്ത് വിപണിയില്‍ അരിവില പിടിച്ചുനിര്‍ത്തുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നേരത്തെ നല്‍കിയിരുന്നതിനേക്കാള്‍ കിലോക്ക് 82 പൈസ കുറവും അനുവദിച്ചു. കിലോ 34.70 രൂപക്കാണ് ഇപ്പോള്‍ അരി നല്‍കുന്നത്. ഈ അരി സപ്ലൈകോ സ്റ്റോറുകളില്‍ കാര്‍ഡൊന്നിന് അഞ്ചുകിലോവീതം സബ്‌സിഡി വിലയായി കിലോക്ക് 25രൂപ നിരക്കിലും സബ്‌സിഡിയില്ലാതെ കിലോക്ക് 37 രൂപ നിരക്കിലും നല്‍കാനാണ് തീരുമാനം. ഇതോടെ, പൊതുവിപണിയില്‍ അരി വില 40 രൂപയില്‍താഴെ എന്ന നിലയിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
എന്നാല്‍, ഓണത്തിനുശേഷം അരി വരവ് തുടര്‍ന്നില്ലെങ്കില്‍ കാര്യങ്ങള്‍ വീണ്ടും താളംതെറ്റും. സംസ്ഥാനത്ത് ഒരുവര്‍ഷം 40 ലക്ഷം ടണ്‍ അരിയാണ് വേണ്ടതെന്നാണ് കണക്ക്. ഇതില്‍ 22 ലക്ഷം ടണ്ണും ജയ, സുരേഖ അരിയാണ് വിറ്റഴിയുന്നതും. ആന്ധ്രയില്‍നിന്ന് അരിവരവ് നിലച്ചതോടെ കഴിഞ്ഞ ഫെബ്രുവരിയില്‍ ഈ ഇനങ്ങള്‍ക്ക് കിലോക്ക് 48 രൂപവരെ ഉയരുകയും ചെയ്തിരുന്നു.




Sharing is Caring