ആദ്യം താക്കീത് പിന്നെ ബുള്ളറ്റ്- ഗുര്‍മീതിന്റെ അനുയായികളോട് പൊലിസ്


പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിന്റെ ശിക്ഷാവിധി പ്രഖ്യാപിക്കാനിരിക്കെ അനുയായികള്‍ക്ക് മുന്നറിയിപ്പുമായി പൊലിസ്. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ ബുള്ളറ്റുകളെ നേരിടാന്‍ തയ്യാറായിക്കൊള്ളുവെന്ന് റോഹ്ത്തക് ഡപ്യൂട്ടി കമ്മീഷണര്‍ അതുല്‍ കുമാര്‍ മുന്നറിയിപ്പു നല്‍കി.


ഒരു ചെറിയ പ്രശ്‌നം പോലുമുണ്ടാക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ ഉറപ്പു നല്‍കി. നിയമം ലംഘിക്കുന്നവര്‍ അവരുടെ വിധി തെരഞ്ഞെടുക്കുകയാണ്. ആരെങ്കിലും പ്രശനമുണ്ടാക്കിയാല്‍ ഒരു തവണ താക്കീത് നല്‍കും. പിന്ന അവര്‍ ബുള്ളറ്റുകളെ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സി.ബി.ഐ സ്‌പെഷല്‍ കോടതി ജഡ്ജ് ജഗദീപ് സിങ് ആണ് ശിക്ഷ വിധിക്കുക. സുരക്ഷാ കാരണങ്ങളാല്‍ ഗുര്‍മീതിനെ പാര്‍പ്പിച്ച ജയില്‍ താല്‍ക്കാലിക കോടതിയാക്കി മാറ്റിയാണ് വിധി പ്രഖ്യാപിക്കുക. ഇതിനായി ജഡ്ജിയെ ഗുര്‍മീതിനെ പാര്‍പ്പിച്ച റോഹ്ത്തക്കിലെ സുഹൈരിയ ജയിലിലെത്തിക്കും. വിവാദഗുരുവിന് ശിക്ഷ വിധിക്കാനിരിക്കെ കലാപസാധ്യത പരിഗണിച്ച് ജഡ്ജിക്ക് ശക്തമായ സുരക്ഷ ഒരുക്കി. 28 കമ്പനി അര്‍ധസൈനിക വിഭാഗമാണ് ജയിലിന് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഈ മേഖലയിലേക്ക് ദേര പ്രവര്‍ത്തകര്‍ പ്രവേശിക്കാതിരിക്കാനുള്ള മുന്‍കരുതലെടുത്തിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.

ശിക്ഷാ വിധി വരുന്നതോടെ വീണ്ടും കലാപം പടര്‍ന്നേക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഉത്തരേന്ത്യയിലെങ്ങും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സൈന്യത്തിന്റെയും പൊലിസിന്റെയും വലയത്തിലാണ് ഹരിയാന.

റോഹ്ത്തക്കില്‍ 28 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. ഇവിടേക്ക് പ്രവേശിക്കുന്നതില്‍ ദേര പ്രവര്‍ത്തകര്‍ക്കു വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.



Sharing is Caring