അലോക് വര്‍മ സതീഷ് സനയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് അസ്താന


ന്യൂഡല്‍ഹി: മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ സതീഷ് സനയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് അസ്താന. റെയില്‍വെ ഭൂമി കേസില്‍ കുടുംബ സുഹൃത്തിനെ രക്ഷിച്ചു. അലോക് വര്‍മയ്‌ക്കെതിരെ നല്‍കിയ പരാതിയിലാണ് അസ്താന ഇക്കാര്യം പറയുന്നത്.


അതേസമയം, ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ സിബിഐ മുൻ മേധാവി അലോക് വര്‍മ്മ നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക.


ജസ്റ്റിസ് എസ്.കെ.കൗൾ, ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. സിബിഐ ഡയറക്ടറെ നിയമിക്കാനും മാറ്റാനും ഉള്ള അധികാരം പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും ഉൾപ്പെട്ട സമിതിക്കാണ്. അത് ലംഘിച്ചാണ് കേന്ദ്ര സര്‍ക്കാറിന്‍റെ നടപടിയെന്ന് അലോക് വര്‍മ്മയുടെ ഹര്‍ജിയില്‍ പറയുന്നു.

സിബിഐ ഡയറക്ടറായി നിയമിച്ച് കഴിഞ്ഞാൽ മതിയായ കാരണങ്ങൾ ഇല്ലാതെ മാറ്റാനാകില്ല. ഇക്കാര്യത്തിൽ സുപ്രീംകോടതി നിര്‍ദ്ദേശം പോലും മറികടന്നാണ് കേന്ദ്ര സര്‍ക്കാറിന്‍റെ നടപടിയെന്നും അലോക് വര്‍മ്മുടെ ഹര്‍ജിയില്‍ പറയുന്നു.

സിബിഐ തലപ്പത്തെ ഉദ്യോഗസ്ഥര്‍ക്കിടയിലെ അഴിമതി ആരോപണങ്ങളെ കുറിച്ച് സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷൻ നൽകിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.



Sharing is Caring