അലങ്കാര മത്സ്യങ്ങള്‍ക്ക് പിന്നാലെ മരുന്നിലും കൈവെച്ച് കേന്ദ്ര സര്‍ക്കാര്‍; ‘ജെല്ലാറ്റിന്‍ ക്യാപ്സ്യൂളുകള്‍ വേണ്ട, വെജിറ്റബിള്‍ ക്യാപ്സ്യൂളുകള്‍ മതി’


നിലവില്‍ ഉപയോഗിക്കുന്ന ജെലാറ്റിന്‍ ക്യാപ്സ്യൂളുകള്‍ക്ക് പകരമായി സസ്യങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ക്യാപ്സ്യൂളുകളെ കുറിച്ചുള്ള അഭിപ്രായം തേടി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിനായി നിയോഗിച്ചിരിക്കുന്ന പ്രത്യേക സമിതി ഇക്കാര്യത്തില്‍ തത്പര കക്ഷികളുടെ അഭിപ്രായം ആരാഞ്ഞു. ജെലാറ്റിന്‍ ക്യാപ്സ്യൂളുകള്‍ക്ക് പകരം വെജിറ്റബിള്‍ ക്യാപ്സ്യൂളുകള്‍ ഉപയോഗിക്കണമെന്ന് കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി മനേക ഗാന്ധിയാണ് ഒരു വര്‍ഷം മുമ്പ് ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടത് ലക്ഷക്കണക്കിന് സസ്യാഹാരികളുള്ള രാജ്യത്ത് ജെല്ലാറ്റിന്‍ ക്യാപ്സ്യൂളുകള്‍ മതവികാരം വ്രണപ്പെടുത്തും എന്ന് ചൂണ്ടിക്കാട്ടിയാണ് അടുത്ത നിരോധന നീക്കത്തിന് കേന്ദ്രം ഒരുങ്ങുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യന്‍ ആരോഗ്യമേഖലയില്‍ ഉപയോഗിക്കുന്ന 98% ക്യാപ്സ്യൂളുകളും ആനിമല്‍ ബേസ്ഡ് ജെലാറ്റിന്‍ ഉപയോഗിച്ച് ഉത്പാദിക്കപ്പെടുന്നവയാണ്. അസോസിയേറ്റഡ് ക്യാപ്സ്യൂള്‍സ്, അമേരിക്കന്‍ ക്യാപ്സുജെല്‍ എന്നീ രണ്ട് കമ്പനികള്‍ മാത്രമാണ് വെജിറ്റബില്‍ ക്യാപ്സ്യൂളുകള്‍ ഉത്പാദിപ്പിക്കുന്നത്. മൃഗങ്ങളുടെ കോശം, എല്ല്, തോല്‍ എന്നിവയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ജെലാറ്റിന്‍ ഉപയോഗിച്ചാണ് സാധാരണ ക്യാപ്സ്യൂളുകള്‍ നിര്‍മിക്കുന്നത്.
വെജിറ്റബിള്‍ ക്യാപ്സ്യൂളുകള്‍ നിര്‍ബന്ധമാക്കണമെന്ന് ജെയിന്‍ സമുദായത്തില്‍ നിന്നുള്ളവരും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മനേക ഗാന്ധി അവകാശപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.


മൃഗഭാഗങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ജെല്ലാറ്റിനാല്‍ നിര്‍മിക്കുന്ന ക്യാപ്സ്യൂളുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ജെയിന്‍ സമുദായംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. സസ്യ ക്യാപസ്യൂളുകളാണ് ദഹിക്കാനും നല്ലത്. പിന്നെ എന്തിനാണ് നമ്മള്‍ ജെല്ലാറ്റിന്‍ ക്യാപ്സ്യുളുകള്‍ ഉപയോഗിക്കുന്നത്.
മനേക ഗാന്ധി


ഇക്കാര്യം ആരോഗ്യമന്ത്രി ജെപി നാഡ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് വരികയാണെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ജെഎന്‍ സിങുമായും ആരോഗ്യ സെക്രട്ടറി ബാനു പ്രതാപ് സിങുമായും ചര്‍ച്ച ചെയ്തതെന്നാണ് സൂചന. എന്നാല്‍ കഴിഞ്ഞ മെയില്‍ തന്നെ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം ഡ്രഗ് ടെക്നിക്കല്‍ അഡ്വൈസറി ബോര്‍ഡ് തള്ളി കളഞ്ഞിരുന്നു.
ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നിരുന്നു. ജല്ലാറ്റിനിതര ക്യാപ്സ്യുളുകള്‍ക്ക് പ്രത്യേക മാനദണ്ഡങ്ങള്‍ ഒന്നും തന്നെ നിലവില്ലെന്ന് ആരോഗ്യ സെക്രട്ടറി ബാനു പ്രതാപ് സിങ് തന്നെ സമ്മതിച്ചതായും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജല്ലാറ്റിന്‍ ക്യാപ്സ്യൂളുകളെക്കാള്‍ മൂന്നിരിട്ടി തുകയാണ് ഇന്ത്യയില്‍ വെജിറ്റബിള്‍ ക്യാപ്സ്യൂളുകള്‍ക്ക്.
പക്ഷെ ഇത് കൊണ്ടൊന്നും ആരോഗ്യ മന്ത്രാലയം പിന്തിരിയില്ലെന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അത്യാവശ്യമായി പരിഗണിക്കേണ്ടത് എന്നാണ് ആര്യോഗ്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ഫയലില്‍ സൂചിപ്പിച്ചതെന്നും ഇന്ത്യന്‍ എക്സ്പ്രസില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം മാര്‍ച്ച് 20ന് വെജിറ്റബിള്‍ ക്യാപ്സ്യൂളുകളുടെ സാധ്യതയെ പറ്റി പഠിക്കുന്നതിന് വേണ്ടി പ്രത്യേക സമിതി രൂപീകരിച്ചു. ഇന്ത്യന്‍ ആരോഗ്യ സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘതമുണ്ടാക്കുന്ന നടപടിയായിരിക്കും ഇതെന്ന് മെജര്‍ ഡിലോയിറ്റ് ഡ്രഗ് കമ്പനിയുടെ സീനിയര്‍ ഡയറക്ടര്‍ ഓഫ് കണ്‍സല്‍ട്ടന്‍സി, സുധീപ് കൃഷ്ണ മുന്നറിയിപ്പ് നല്‍കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.



Sharing is Caring