പെണ്‍കുട്ടി മൊഴിമാറ്റിയത് സമ്മര്‍ദ്ദത്തെ തുടര്‍ന്ന്; പിന്നില്‍ സംഘപരിവാര്‍ എന്ന് കാമുകന്‍


സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിച്ച സംഭവത്തില്‍ വീണ്ടും വഴിത്തിരിവ്. പെണ്‍കുട്ടി വീട്ടുതടങ്കലിലാണെന്ന് ആരോപിച്ച്‌ കാമുകന്‍ അയ്യപ്പദാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. ഗംഗേശാനന്ദ തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് പെണ്‍കുട്ടിക്കൊണ്ട് നിര്‍ബന്ധിച്ച്‌ എഴുതിച്ചതാണെന്ന് അയ്യപ്പദാസ് ഹര്‍ജിയില്‍ ആരോപിച്ചു. സ്വാമിക്ക് അനുകൂലമായ ഫോണ്‍ സംഭാഷണവും സമ്മര്‍ദ്ദം ചെലുത്തി ചെയ്യിച്ചതാണെന്നും അയ്യപ്പദാസ് ആരോപിച്ചു.
സ്വാമിയെ രക്ഷിക്കാന്‍ സംഘപരിവാര്‍ പിന്നില്‍ കളിക്കുന്നതായി അയ്യപ്പദാസ് ഹര്‍ജിയില്‍ ആരോപിച്ചു. നാല് വര്‍ഷത്തെ തുടര്‍ച്ചയായ ലൈംഗിക പീഡനം സഹിക്കാനാകാതെയാണ് പെണ്‍കുട്ടി സ്വാമിയുടെ ലിംഗം മുറിച്ചത്. എന്നാല്‍ ഈ കേസില്‍ ജാമ്യം കിട്ടാന്‍ വൈകുമെന്ന് ഉറപ്പായതോടെ സംഘപരിവാര്‍ ഇടപെട്ടിരിക്കുകയാണ്. അഭിഭാഷകരുടെ സഹായത്തോടെയാണ് ഈ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതെന്നും അയ്യപ്പദാസ് ആരോപിച്ചു.
പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും മാറ്റിയിരിക്കുകയാണ്. ഇപ്പോള്‍ അവളെ ബലമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. തനിക്കെതിരായ ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന കത്ത് അടക്കം ആര്‍എസ്‌എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ സമ്മര്‍ദ്ദം ചെലുത്തി എഴുതിച്ചതാണെന്നും അയ്യപ്പദാസ് ആരോപിച്ചു. പെണ്‍കുട്ടിയുടെ അച്ഛന്റെ അസുഖം മുതലെടുത്താണ് ഗംഗേശാനന്ദ വിശ്വാസം പിടിച്ചുപറ്റിയത്. കുട്ടിക്കാലം മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയാണ്. പ്രതികാരം വീട്ടാന്‍ പെണ്‍കുട്ടി ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നെന്നും അയ്യപ്പദാസ് പറയുന്നു.
സ്വാമിയുടെ ലിംഗം ഛേദിച്ച ദിവസവും താന്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നതായി അയ്യപ്പദാസ് ഹര്‍ജിയില്‍ വെളിപ്പെടുത്തി. പിന്നീട് സ്വാമിയുടെ ലിംഗം ഛേദിച്ചുവെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഗംഗേശാനന്ദയുടെ ഹോട്ടലില്‍ ജീവനക്കാരനായിരിക്കെയാണ് സ്വാമിയെ പരിചയപ്പെടുന്നത്. സ്വാമി തിരുവനന്തപുരത്തിനും മറ്റും പോകുമ്ബോള്‍ താനാണ് ഹോട്ടലിലെ കാര്യങ്ങള്‍ നോക്കിയിരുന്നതെന്നും അയ്യപ്പദാസ് ഹര്‍ജിയില്‍ വെളിപ്പെടുത്തി.
സ്വാമിയുടെ മുഖം രക്ഷിക്കാന്‍ ആര്‍എസ്‌എസ് ഇടപെട്ടിരിക്കുകയാണെന്ന് അയ്യപ്പദാസിന്റെ അഭിഭാഷകന്‍ നമ്ബൂതിരി ഒരു മാധ്യമത്തോട് പ്രതികരിച്ചു. അനധികൃതമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന പെണ്‍കുട്ടിയെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Sharing is Caring