അഞ്ച് മുറികള്‍, പ്രത്യേക അടുക്കള, ടിവി ; ജയിലിലും ‘വിഐപി’യായി ശശികല


ചെന്നൈ: അനധികൃത സ്വത്ത് സമ്ബാദന കേസില്‍ ശിക്ഷ അനുഭവിക്കുന്ന അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികലയ്ക്ക് ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ ലഭിക്കുന്നത് വിഐപി പരിഗണന. ശശികലയ്ക്ക് ജയിലില്‍ പ്രത്യേക പരിഗണ ലഭിക്കുന്നതായി വിവരാവകാശ പ്രവര്‍ത്തകന്‍ നരസിംഹ മൂര്‍ത്തിക്ക് ആര്‍ടിഐ പ്രകാരം മറുപടി ലഭിച്ചു. ജയിലില്‍ ശശികലയ്ക്ക് അഞ്ച് മുറികളും പ്രത്യേകം അടുക്കളയും ടിവിയുമടക്കം ചട്ടവിരുദ്ധമായി ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ശശികലയെ കാണാന്‍ നിയന്ത്രണമില്ലാതെ സന്ദര്‍ശകരെത്തുന്നുണ്ടെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.


ജയിലിലെ നിയമങ്ങള്‍ മറികടന്ന് ശശികലയ്ക്ക് സൗകര്യങ്ങള്‍ ലഭിക്കുന്നത് ചൂണ്ടി കാട്ടിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥ ഡി രൂപയെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. ഗുരുതര ചട്ടലംഘനങ്ങള്‍ ജയിലില്‍ നടക്കുന്നതായി ചൂണ്ടിക്കാട്ടിയ ഡി രൂപ, ജയില്‍ മേധാവികള്‍ ഇതിനായി രണ്ട് കോടി രൂപ കൈപ്പറ്റിയെന്നും ആരോപിച്ചിരുന്നു. ആരോപണ വിധേയനായ അന്നത്തെ ജയില്‍ വകുപ്പ് മേധാവി സത്യനാരായണറാവു ദീപയ്ക്കെതിരെ 20 കോടിയുടെ മാനനഷ്ടക്കേസ് നല്‍കുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. പിന്നീട് രൂപയുടെ കണ്ടെത്തലുകള്‍ പരിശോധിച്ച വിനയ കുമാര്‍ കമ്മീഷനും ശശികലയ്ക്ക് വിഐപി പരിഗണന കിട്ടുന്നതായി സ്ഥിരീകരിച്ചിരുന്നു.




Sharing is Caring