2007-ലെ അജ്മീർ ദർഗ ബോംബ് സ്ഫോടനക്കേസിൽ ഏഴ് പ്രതികളെ വെറുതെവിട്ടതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി രാജസ്ഥാൻ സർക്കാറിന് നോട്ടീസ് അയച്ചു. ദർഗ ഷെരീഫിലെ ഖാദിമായ സയ്യിദ് സർവർ ചിഷ്തിയാണ് ഹർജി നൽകിയത്. പ്രതികളെ വെറുതെ വിട്ടതിനെതിരെ നൽകിയ അപ്പീൽ രാജസ്ഥാൻ ഹൈക്കോടതി തള്ളിയ നടപടി ചോദ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (UAPA), സ്ഫോടകവസ്തു നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങളിൽ നിന്ന് ഏഴ് പേരെ വെറുതെ വിട്ടതിനെതിരെ നൽകിയ അപ്പീൽ 2022 മെയ് 4-ന് രാജസ്ഥാൻ ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് നിലവിലെ പ്രത്യേകാനുമതി ഹർജി (Special Leave Petition) സുപ്രീംകോടതിയിൽ നൽകിയിരിക്കുന്നത്. 2017 മാർച്ച് 8-ന് എൻ ഐ എ (NIA) സ്പെഷ്യൽ കോടതി കേസിൽ ഏഴ് പേരെ വെറുതെവിടുകയും ദേവേന്ദ്ര ഗുപ്ത, ഭവേഷ് പട്ടേൽ എന്നിവരുൾപ്പെടെ രണ്ട് പേരെ ശിക്ഷിക്കുകയും ചെയ്തിരുന്നു.

വെറുതെവിട്ട പ്രതികളിൽ ലോകേഷ് ശർമ, ചന്ദ്രശേഖർ ലെവെ, മുകേഷ് വസാനി, ഹർഷദ് എലിയാസ് മുന്ന, നബകുമാർ സർക്കാർ എലിയാസ് സ്വാമി അസീമാനന്ദ്, മഫത് എലിയാസ് മേഹുൽ, ഭാരത് മോഹൻലാൽ രാതേശ്വർ എന്നിവർ ഉൾപ്പെടുന്നു. അതേസമയം, ദേവേന്ദ്ര ഗുപ്തയും ഭവേഷ് പട്ടേലും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി (ക്രിമിനൽ ഗൂഢാലോചന), 295 എ (മതവികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ദുരുദ്ദേശ്യപരമായ പ്രവർത്തനങ്ങൾ), സ്ഫോടകവസ്തു നിയമത്തിലെയും യു എ പി എ യിലെയും വിവിധ വകുപ്പുകൾ എന്നിവ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.













