യുവതി ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ സംഭവം : ഭര്‍ത്താവിനും ഭര്‍തൃ മാതാവിനുമെതിരെ ആത്മഹത്യാ പ്രേരണക്ക് കേസ്


കോഴിക്കോട്: യുവതി ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത് ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമെന്ന് പരാതി. പറമ്ബില്‍ ബസാര്‍ വരിക്കോളി വീട്ടില്‍ അനഘയുടെ മരണത്തില്‍ ഭര്‍ത്താവ് ശ്രീജേഷിനെതിരെയും ശ്രീജേഷിന്റെ അമ്മക്കെതിരെയും ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തു.


ഒക്ടോബര്‍ 27നാണ് ഒന്നര വയസുള്ള ഇരട്ടക്കുട്ടികളുടെ അമ്മയായ അനഘ ആത്മഹത്യ ചെയ്തത്.2020 മാര്‍ച്ച്‌ 25നായിരുന്നു ശ്രീജേഷിന്റെയും അനഘയുടെയും വിവാഹം. വിവാഹ ശേഷം 4 തവണയാണ് അനഘ സ്വന്തം വീട്ടില്‍ വന്നത്. മകളെ കാണാത്തതിനെ തുടര്‍ന്ന് അമ്മയും സഹോദരിയും ഒരു ദിവസം ശ്രീജേഷിന്റെ വീട്ടില്‍ തിരഞ്ഞുപോയി. എന്നാല്‍ അമ്മയോ മറ്റു ബന്ധുക്കളോ ഈ വീട്ടില്‍ വരരുതെന്ന് ശ്രീജേഷ് ആവശ്യപ്പെട്ടു.


മകള്‍ പ്രസവിച്ചത് അറിഞ്ഞ അനഘയുടെ മാതാവ് വീണ്ടും ശ്രീജേഷിന്റെ വീട്ടില്‍ എത്തി. എന്നാല്‍ ശ്രീജേഷ് മകളെ ഭീഷണിപ്പെടുത്തി അമ്മയ്ക്കെതിരെ പൊലീസില്‍ കേസ് കൊടുപ്പിച്ചു. അനഘയുമായി യാതൊരു ബന്ധവും ഉണ്ടാകില്ലെന്നു രേഖമൂലം പൊലീസ് സ്റ്റേഷനില്‍ നിന്ന് എഴുതി നല്‍കി. ശേഷം മകളെയോ പേരക്കുട്ടികളെയോ ഈ കുടുംബം കണ്ടിട്ടില്ല.

ഒന്നര വയസായ ഇരട്ടക്കുട്ടികളെ കിടത്തി ഉറക്കിയ ശേഷമാണ് അനഘ ശ്രീജേഷിന്റെ വീട്ടില്‍ നിന്നിറങ്ങിയത്. ഉച്ചയോടെ വെങ്ങാലിയില്‍ വച്ചു ട്രെയിനിനു മുന്‍പില്‍ ചാടി മരിക്കുകയായിരുന്നു. സംഭവത്തില്‍ ശ്രീജേഷിനും മാതാവിനും എതിരെ ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നി വകുപ്പ് പ്രകാരം കേസ് എടുത്തു. ഇപ്പോള്‍ കുട്ടികളെ കിട്ടാന്‍ കോടതി വഴി അപേക്ഷ നല്‍കിയിരിക്കുകയാണ് ഈ കുടുംബം.



Sharing is Caring