കുറുവാദ്വീപിലെ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ വാച്ചര്‍ പോള്‍ മരിച്ചു


വയനാട് കുറുവാദ്വീപില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ വാച്ചര്‍ മരിച്ചു. പാക്കം സ്വദേശി പോളാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ പോളിന്റെ വാരിയെല്ലിനും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റത്. പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ആന്തരിക രക്തസ്രാവമാണ് പോളിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. വൈകീട്ട് 3.25നാണ് പോളിന്റെ മരണം സ്ഥിരീകരിച്ചത്.കുറുവ ദ്വീപിലെ കാട്ടാന ആക്രമണത്തില്‍ പ്രദേശവാസികള്‍ പ്രതിഷേധത്തിലാണ്. സംഭവത്തില്‍ പ്രതിഷേധ സൂചകമായി യുഡിഎഫ് നാളെ വയനാട്ടില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു. ദിവസങ്ങളുടെ വ്യത്യാസത്തില്‍ രണ്ടുപേരാണ് വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്.


വനംവകുപ്പിലെ താത്ക്കാലിക ജീവനക്കാരനായിരുന്നു പോള്‍. വനസംരക്ഷണ സമിതിയുടെ കീഴില്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്ന പ്രദേശമാണ് കുറുവാ ദ്വീപ്. അഞ്ച് ദിവസമായി കുറുവാദ്വീപില്‍ സഞ്ചാരികളെ പ്രവേശിപ്പിച്ചിരുന്നില്ല. കുറുവാദ്വീപിലെത്തുന്ന സഞ്ചാരികളെ തിരിച്ചുവിടാനാണ് പോള്‍ രാവിലെ സംഭവസ്ഥലത്തെത്തിയത്. ഇതിനിടെ കാട്ടാന എത്തുകയും പോളിനെ ആന ചവിട്ടിവീഴ്ത്തുകയുമായിരുന്നു.

ഇദ്ദേഹത്തിന്റെ പുറത്ത് കാര്യമായ പരുക്കുകള്‍ കാണാത്തതിനാല്‍ പോളിന് ഈ ആക്രമണത്തെ അതിജീവിക്കാനാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും വിദഗ്ധ പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തുകയായിരുന്നു.



Sharing is Caring