തിരുവനന്തപുരത്ത്‌ ഇന്ന്‌ സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം


തിരുവനന്തപുരം ഇനി ആറുനാള്‍. സിക്സറുകളുടെയും ബൗണ്ടറികളുടെയും പൂരത്തിന് കേളികൊട്ട്. വിശ്വക്രിക്കറ്റിലെ പുതിയ കിരീടാവകാശികളെ കണ്ടെത്താൻ കളവും പടയാളികളും തയ്യാര്‍.ഏകദിന ക്രിക്കറ്റ് ലോകകപ്പ് വിളംബരംചെയ്ത് സന്നാഹ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം.


തിരുവനന്തപുരം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയം ഉള്‍പ്പെടെ മൂന്ന് വേദികളിലായി 10 ഒരുക്ക മത്സരങ്ങളുണ്ട്. ലോകകപ്പിലെ 10 ടീമുകളും അവസാന തയ്യാറെടുപ്പിന് കച്ചകെട്ടും. കാര്യവട്ടം ഗ്രീൻഫീല്‍ഡില്‍ ഇന്ന് ദക്ഷിണാഫ്രിക്ക നവശക്തികളായ അഫ്ഗാനിസ്ഥാനുമായി ബലപരീക്ഷണം നടത്തും. ഗുവാഹത്തിയില്‍ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടുമ്ബോള്‍ ഹൈദരാബാദില്‍ പാകിസ്ഥാനും ന്യൂസിലൻഡും ഏറ്റുമുട്ടും. എല്ലാകളിയും പകല്‍ രണ്ടിനാണ്.


മികച്ച തയ്യാറെടുപ്പുമായാണ് ദക്ഷിണാഫ്രിക്ക ഗ്രീൻഫീല്‍ഡില്‍ അഫ്ഗാനെ നേരിടാനൊരുങ്ങുന്നത്. മൂന്നുദിവസം പരിശീലനം നടത്തി. പിച്ചുമായി നന്നായി പൊരുത്തപ്പെട്ടത് ഗുണം ചെയ്യുമെന്ന കണക്കുക്കൂട്ടലിലാണ് ഐദെൻ മാര്‍ക്രമും സംഘവും. അവസാനമായി കാര്യവട്ടത്ത് ഇന്ത്യക്കെതിരെ ട്വന്റി 20യില്‍ ഇറങ്ങിയപ്പോള്‍ നല്ല ഓര്‍മയായിരുന്നില്ല. എട്ട് വിക്കറ്റിന് തോറ്റു. ആദ്യം ബാറ്റ് ചെയ്ത് നേടാനായത് 106 റണ്‍മാത്രം.

ഈ അനുഭവംകൂടി മുന്നില്‍ക്കണ്ടാകും ആഫ്രിക്കക്കാര്‍ കളത്തിലെത്തുക. ഓസ്ട്രേലിയക്കെതിരായ അഞ്ചുമത്സര പരമ്ബര നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് എത്തുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയ ടെംബ ബവുമയ്ക്കുപകരം മാര്‍ക്രമാണ് ക്യാപ്റ്റൻ. ഒക്ടോബര്‍ രണ്ടിന് ന്യൂസിലൻഡിനെതിരായ പരിശീലന മത്സരത്തിലും ബവുമയുണ്ടാകില്ല. മാര്‍ക്രമിനെ കൂടാതെ ഡി കോക്ക്, ഹെൻറിച്ച്‌ ക്ലാസെൻ, ഡേവിഡ് മില്ലര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ബാറ്റിങ് നിരയാണ് കരുത്ത്. കഗീസോ റബാദ നയിക്കുന്ന പേസ് നിരയ്ക്ക് ആൻറിച്ച്‌ നോര്‍ത്യെ പരിക്കേറ്റ് പുറത്തായത് ക്ഷീണമാകും. ലോകോത്തര സ്പിന്നര്‍മാരുമായാണ് അഫ്ഗാന്റെ വരവ്. റഷീദ് ഖാൻ–-മുജീബ് ഉര്‍ റഹ്മാൻ–-നൂര്‍ അഹമ്മദ് ത്രയം ഏത് വമ്ബൻമാരെയും കറക്കിവീഴ്ത്തും. ഹശ്മത്തുള്ള ഷഹീദി നയിക്കുന്ന ടീമില്‍ മുഹമ്മദ് നബി ഉള്‍പ്പെടെ പരിചയസമ്ബന്നരുമുണ്ട്.



Sharing is Caring