കാവേരി നദിജല തർക്കം :കർണാടകയിൽ ഇന്ന് ബന്ദ്


കാവേരി നദിജല തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ കര്‍ണാടകത്തില്‍ ഇന്ന് ബന്ദ്. തീവ്ര കന്നഡ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ബന്ദ്.തമിഴ്നാടിന് കര്‍ണാടക 5000 ഘനയടി കാവേരി ജലം വിട്ടുനല്‍കണമെന്ന കാവേരി വാട്ടര്‍ മാനേജ്മെന്റ് അതോറിറ്റി (സിഡബ്ല്യുഎംഎ) ഉത്തരവിനെതിരെയാണ് പ്രതിഷേധം ശക്തമായത്. ഈ ഉത്തരവ് സുപ്രീം കോടതി ശരിവെച്ചിരുന്നു.


തീവ്ര കന്നട അനുകൂല സംഘടനയായ കന്നട ചലാവലി വാട്ടാല്‍ പക്ഷയാണ് രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ബന്ദിന് ആഹ്വാനംചെയ്തിരിക്കുന്നത്. വിവിധ കര്‍ഷക സംഘടനകളും കര്‍ണാടക ജലസംരക്ഷണ കമ്മിറ്റിയും രാഷ്ട്രീയ പാര്‍ട്ടികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.


സംസ്ഥാനത്തെ എല്ലാ പ്രധാന ദേശീയ-സംസ്ഥാന പാതകളും രാവിലെ 11 മുതല്‍ ഉച്ചക്ക് ഒന്നുവരെ തടയുമെന്ന് ബന്ദിന് ആഹ്വാനം ചെയ്തവര്‍ അറിയിച്ചിട്ടുണ്ട്. ടോള്‍ഗേറ്റുകളും വിമാനത്താവളങ്ങളും റെയില്‍വേ സ്റ്റേഷനുകളും സ്തംഭിപ്പിക്കുമെന്നും സമരക്കാര്‍ അറിയിച്ചു. കര്‍ണാടക ബന്ദിന്‍റെ പശ്ചാത്തലത്തില്‍ ബംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ബന്ദിന് ഒല, ഉബര്‍ വെബ്ടാക്സി ഡ്രൈവര്‍മാരുടെയും റസ്റ്റാറന്റ് ഉടമകളുടെയും പിന്തുണയുണ്ട്. വിവിധ തൊഴിലാളി സംഘടനകളും പങ്കെടുക്കുന്നതിനാല്‍ പൊതുഗതാഗതമടക്കം സ്തംഭിക്കും. എന്നാല്‍, മെട്രോ പതിവുപോലെ സര്‍വിസ് നടത്തും.



Sharing is Caring