അഫ്ഗാനിലെ സേനാ പിൻമാറ്റം ശരിവെച്ച് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ. തീരുമാനം ഉറച്ചതായിരുന്നുവെന്നും അതിൽ കുറ്റബോധമില്ലെന്നും ജോ ബൈഡൻ പറഞ്ഞു. അഫ്ഗാൻ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയുകയായിരുന്നു ബൈഡൻ.താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതിന് പിന്നാലെയാണ് പ്രതികരണവുമായി ജോ ബൈഡനെത്തിയത്‍. അഫ്ഗാനിലെ നിലവിലെ സ്ഥിതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ബൈഡൻ പറഞ്ഞു. ഇന്ത്യൻ സമയം രാത്രി 1.15ന് ആണ് ബൈഡൻ രാജ്യത്ത അഭിസംബോധന ചെയ്തത്. ഡോണൾഡ് ട്രംപ് ഒപ്പിട്ട കരാർ നടപ്പാക്കുക മാത്രമാണ് താൻ ചെയ്തതെന്നും അല്ലാത്ത പക്ഷം സംഘർഷ സാധ്യത കൂടിയേനേ എന്നുമാണ് ബൈഡൻ പറഞ്ഞത്.
അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതികളെക്കുറിച്ച് അമേരിക്കൻ സുരക്ഷാ സംഘവും താനും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അഫ്ഗാനിസ്ഥാനിലെ പല കാര്യങ്ങളിലും അമേരിക്ക പെട്ടെന്ന് തന്നെ പ്രതികരിച്ചു. അഫ്ഗാനിസ്ഥാനിലെ തകർച്ച നേരിടാൻ വേണ്ടിയുള്ള പദ്ധതികൾ അമേരിക്ക നടപ്പിലാക്കി വന്നു. എന്നാൽ, അഫ്ഗാൻ രാഷ്ട്രീയ നേതാക്കൾക്ക് രാജ്യത്തിന്റെ ഭാവിയ്ക്ക് വേണ്ടി ഒന്നിച്ച് നിൽക്കാനും ചർച്ച ചെയ്യാനും സാധിച്ചില്ല. കഴിഞ്ഞകാലത്തെ തെറ്റുകൾ അമേരിക്ക ആവർത്തിക്കില്ല. ഇനിയും അമേരിക്കൻ പൗരന്മാർക്ക് ജീവൻ നഷ്ടമാകരുത്. തീവ്രവാദത്തിനെതിരായ ചെറുത്ത് നിൽപ്പായിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് വർഷങ്ങളോളമായി താൻ വാദിക്കുന്നുണ്ടെന്നും ഇന്ന് തീവ്രവാദം അഫ്ഗാനിസ്ഥാനിനപ്പുറത്തേക്ക് വ്യാപിച്ചിരിക്കുന്നുവെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ഞാൻ അമേരിക്കയുടെ പ്രസിഡന്റാണ്. ഈ പ്രശ്നം എന്നോട് കൂടി അവസാനിക്കണം – ബൈഡൻ പറഞ്ഞു.
അമേരിക്കയുടെ അഫ്ഗാൻ നയത്തിൽ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും ഇപ്പോഴത്തെ തീരുമാനത്തിൻറെ ഉത്തരവാദിത്വം പ്രസിഡൻറ് എന്ന നിലയിൽ ഏറ്റെടുക്കുന്നുവെന്നും ജോ ബൈഡൻ വ്യക്തമാക്കി. കഴിഞ്ഞ കാലത്തെ തെറ്റുകൾ അമേരിക്ക ആവർത്തിക്കില്ല. ഇനിയും അമേരിക്കൻ പൌരൻമാർക്ക് ജീവൻ നഷ്ടമാകരുതെന്നും തീവ്രവാദത്തിന് എതിരായ ചെറുത്ത് നിൽപ്പാണ് ലക്ഷ്യമെന്നും ബൈഡൻ വ്യക്തമാക്കി.