ഗുണ്ടാത്തലവന്‍ ലഖ്ബീര്‍ സിംഗ് ലാന്‍ഡയെ ഭീകരനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു


ഗുണ്ടാത്തലവന്‍ ലഖ്ബീര്‍ സിംഗ് ലാന്‍ഡയെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കാനഡയില്‍ നിന്നുള്ള 33 കാരനാണ് ലഖ്ബീര്‍ സിംഗ് ലാന്‍ഡ. തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ പ്രകാരമാണ് ആഭ്യന്തര മന്ത്രാലയം ഇയാളെ തീവ്രവാദിയായി പ്രഖ്യാപിച്ചത്. 2021-ല്‍ മൊഹാലിയിലെ പഞ്ചാബ് പൊലീസ് ഇന്റലിജന്‍സ് ആസ്ഥാനത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിലും മറ്റ് തീവ്രവാദ പ്രവര്‍ത്തനങ്ങളിലും ലാന്‍ഡയ്ക്ക് പങ്കുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്.


ഖാലിസ്ഥാന്‍ ഗ്രൂപ്പായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലിന്റെ ഭാഗമാണ് ലാന്‍ഡ.സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ ഗുര്‍പത്വന്ത് സിംഗ് പന്നുവും ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിലെ അന്തരിച്ച ഹര്‍ദീപ് സിംഗ് നിജ്ജാറും ഉള്‍പ്പെടെ കാനഡ ആസ്ഥാനമായുള്ള നിരവധി ഖാലിസ്ഥാന്‍ ഭീകരരുമായി ലാന്‍ഡയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായും സ്ഥിരീകരണമുണ്ട്.തീവ്രവാദ ഘടകങ്ങളുടെ രൂപീകരണം, കൊള്ളയടിക്കല്‍, കൊലപാതകം, ഐഇഡി സ്ഥാപിക്കല്‍, ആയുധങ്ങളും മയക്കുമരുന്നുകളും കടത്തല്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് വിനിയോഗം തുടങ്ങിയ വിവിധ ക്രിമിനല്‍ കേസുകളില്‍ ലാന്‍ഡ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനത്തില്‍ പറഞ്ഞു.


1989ല്‍ പഞ്ചാബിലെ തര്‍ന്‍ തരണ്‍ ജില്ലയില്‍ ജനിച്ച ലാന്‍ഡ 2017ലാണ് കാനഡയിലേക്ക് പലായനം ചെയ്തത്. മൊഹാലിയിലെ റോക്കറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം മാത്രമല്ല, തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ മൊഡ്യൂളുകളിലേക്ക് അതിര്‍ത്തിക്കപ്പുറത്ത് നിന്ന് മെച്ചപ്പെടുത്തിയ സ്‌ഫോടകവസ്തുക്കള്‍ (ഐഇഡി), ആയുധങ്ങള്‍, അത്യാധുനിക ആയുധങ്ങള്‍, എന്നിവയുടെ വിതരണത്തിലും ലാന്‍ഡ പങ്കാളിയായിരുന്നതായും ആഭ്യന്തര മന്ത്രാലയം പറയുന്നു.



Sharing is Caring