നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് പി വി അന്‍വര്‍. 86 മുതൽ 89 സീറ്റു വരെ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ്, ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ എംഎല്‍എയുമായ പി വി അന്‍വറിന്റെ പ്രവചനം. ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച പോഡ്കാസ്റ്റിലാണ് പി വി അന്‍വര്‍ സര്‍വേ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
കേരളം ഒട്ടാകെ യുഡിഎഫ് തരംഗമുണ്ട്. അതില്‍ പിണറായി വിരുദ്ധ തരംഗം ആഞ്ഞുവീശുക മലബാറിലാണ്. മലബാറില്‍ 60 ല്‍ 40 സീറ്റും യുഡിഎഫ് നേടുമെന്നാണ് അന്‍വര്‍ പറയുന്നത്. ബേപ്പൂരില്‍ പി വി അന്‍വര്‍ ജയിക്കും. മലമ്പുഴയില്‍ എസ് സുരേഷ് ജയിക്കും. പേരാവൂരിൽ കെ കെ ശൈലജ തോൽക്കും. സണ്ണി ജോസഫ് വിജയിക്കുമെന്ന് ഉറപ്പാണ്. മലപ്പുറത്തെയും വയനാട്ടിലെയും മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്നും പി വി അന്‍വറിന്റെ സര്‍വേയില്‍ പറയുന്നു.

കണ്ണൂരില്‍ പിണറായിസവും മരുമോനിസവും ഘടകമാണ്. മറ്റൊന്ന് പി ശശി, പി കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം എന്നിവ ഘടകമായി മാറും. കണ്ണൂരില്‍ ജയരാജന്മാരെ മൂന്നുപേരെയും പൂര്‍ണമായും അപ്രസക്തരാക്കി. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ധര്‍മടത്ത് പിണറായി വിജയന്റെ ഭൂരിപക്ഷം 10000ത്തിലോ അതിന് താഴെയോ വരാം. പിണറായി വിജയന്‍ പരാജയപ്പെട്ടാലും ഞെട്ടണ്ടെന്ന് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
മധ്യകേരളത്തില്‍ 32 ല്‍ 21 സീറ്റിലും തെക്കന്‍ കേരളത്തില്‍ 48 ല്‍ 25 സീറ്റും യുഡിഎഫ് നേടുമെന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. മലബാറില്‍ 12 സീറ്റിലേക്ക് എല്‍ഡിഎഫ് ഒതുങ്ങും. മധ്യകേരളത്തില്‍ ആറും തെക്കന്‍ കേരളത്തില്‍ 10 സീറ്റും എല്‍ഡിഎഫിന് ലഭിക്കുമെന്നാണ് പി വി അന്വറിന്റെ സര്‍വേ ചൂണ്ടിക്കാട്ടുന്നത്. ബിജെപിക്ക് മൂന്നു സീറ്റു വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും സര്‍വേയില്‍ സൂചിപ്പിക്കുന്നു.













