മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും


മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി ഹര്‍ജിക്കാരന്‍ കോടതിയില്‍ ഇന്ന് വിശദീകരിക്കും. ഹര്‍ജിയിന്മേലുള്ള തെളിവുകളും വാദം സാധൂകരിക്കുന്ന വിധിന്യായങ്ങളും ഹര്‍ജിക്കാരന്‍ ഹാജരാക്കും.


സിഎംആര്‍എലും എക്‌സാലോജികും തമ്മിലുള്ള സാമ്പത്തിക ഇടപാട് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നുമാണ് ഹര്‍ജിക്കാരന്റെ ആക്ഷേപം.2017 മുതല്‍ 20 വരെയുള്ള കാലയളവില്‍ സിഎംആര്‍എല്‍ മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്‌സലോജിക് കമ്പനിക്ക് 1.72 കോടി രൂപ നല്‍കിയിരുന്നു. സേവനങ്ങള്‍ നല്‍കാതെയാണ് വീണ വിജയന് പണം നല്‍കിയതെന്ന് ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡ് കണ്ടെത്തിയിരുന്നു. 2017ല്‍ വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയും സിഎംആര്‍എല്ലും മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്കായി കരാര്‍ ഉണ്ടാക്കിയിരുന്നു. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് സിഎംആര്‍എല്‍ എക്‌സാലോജികിന് പണം കൈമാറിയത്.


എക്‌സാലോജിക് കമ്പനിയുടമ വീണ വിജയന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ എംഎല്‍എമാരായ രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരാണ് റിവിഷന്‍ ഹര്‍ജിയിലെ എതിര്‍ കക്ഷികള്‍. ഇവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. ഇതിന് പിന്നാലെയാണ് ഹര്‍ജിക്കാരന്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. കളമശ്ശേരി സ്വദേശി ജി. ഗിരീഷ് ബാബുവാണ് ഹര്‍ജിക്കാരന്‍. ജസ്റ്റിസ് എന്‍ നഗരേഷ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.



Sharing is Caring