രണ്ട് വയസ്സുകാരിയെ മകളെ തടാകത്തിലെറിഞ്ഞ് കൊലപ്പെടുത്തിയ യുവാവ് പിടിയില്‍


ഭക്ഷണം നല്‍കാന്‍ പണമില്ലെന്ന് പറഞ്ഞ് രണ്ട് വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ യുവാവ് പിടിയില്‍.ഐടി മേഖലയില്‍ ജോലി ചെയ്യുന്ന രാഹുല്‍ പര്‍മര്‍ എന്ന 45കാരനാണ് മകളെ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഇയാള്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചതായും പോലീസ് പറയുന്നു.


ശനിയാഴ്ച രാത്രിയാണ് കോലാറിലെ കെണ്ടട്ടി ഗ്രാമത്തിലെ തടാകത്തില്‍ രണ്ട് വയസ്സുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തടാകത്തിന്റെ അടുത്തായി നീല കാറും കണ്ടിരുന്നു. പിന്നാലെ നാട്ടുകാര്‍ ഈ വിവരം പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയായിരുന്നു. അന്വേഷണത്തിനൊടുവിലാണ് അച്ഛന്‍ മകളെ കൊലപ്പെടുത്തിയതാണെന്ന് തിരിച്ചറിഞ്ഞത്. ഭര്‍ത്താവിനേയും കുഞ്ഞിനേയും കാണാനില്ലെന്ന് കാട്ടി രാഹുലിന്റെ ഭാര്യയും പോലീസില്‍ പരാതി നല്‍കിയിരുന്നു.


ഗുജറാത്ത് സ്വദേശിയായ രാഹുല്‍ രണ്ട് വര്‍ഷം മുന്‍പാണ് ഭാര്യ ഭവ്യയ്‌ക്കൊപ്പം ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയത്. കഴിഞ്ഞ ആറ് മാസം മുന്‍പ് ഇയാള്‍ക്ക് ജോലി നഷ്ടമായിരുന്നു. മകളെ വളര്‍ത്താനോ നല്ല ഭക്ഷണം കൊടുക്കാനോ പണം ഇല്ലാത്തതിനാലാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

അതേസമയം വീട്ടില്‍ നിന്ന് സ്വര്‍ണ്ണം മോഷണം പോയെന്ന് ആരോപിച്ച്‌ രാഹുല്‍ ബംഗളൂരു പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍ സ്വര്‍ണം എടുത്ത് പണയം വച്ചത് രാഹുല്‍ തന്നെയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ മോഷണക്കേസ് രജിസ്റ്റര്‍ ചെയ്യുകയും, സ്‌റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പോലീസില്‍ കള്ളക്കേസ് നല്‍കിയതിന്റെ പേരില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കുമെന്ന പേടിയില്‍ ഇയാള്‍ മകളേയും കൂട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചതാകാമെന്നും പോലീസ് വ്യക്തമാക്കി.



Sharing is Caring