യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു, സോഡാക്കുപ്പി കൊണ്ട് തലയ്ക്കടിച്ചു


പൊലീസിൽ പരാതി നൽകിയതിന്റെ വിരോധത്താൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചയാളെ പൊലീസ് പിടികൂടി. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. കരുനാഗപ്പള്ളി കാട്ടിൽകടവ് ഷെമീസ് മൻസിലിൽ ഷംനാസാണ് (30) പിടിയിലായത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചതിന് പുറമേ സോഡാക്കുപ്പി ഉപയോഗിച്ച് തലയ്ക്കടിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.


കേസിലെ ഒന്നാം പ്രതിയായ ഷംനാസിന് അസ്‌ലം എന്നയാൾ ഫിനാൻസായി കാർ വിറ്റിരുന്നു. എന്നാൽ ഇയാൾ കൃത്യസമയത്ത് കാറിന്റെ ഫിനാൻസ് അടക്കാതായപ്പോൾ അസ്‌ലം കാർ തിരികെ ലഭിക്കുന്നതിനായി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ വിരോധത്തിലാണ് ഷംനാസും സംഘവും ചേർന്ന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്.


കഴിഞ്ഞമാസം നാലിന് വൈകിട്ട് 5 മണിക്കാണ് ഷംനാസും സംഘവും അസ്‌ലമിനെ കൊച്ചാലുംമൂട് ജംഗ്ഷനിൽ വച്ച് വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയും സോഡാക്കുപ്പി ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തത്. കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ശ്രീകുമാർ ,എ.എസ്.ഐ ഷാജിമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.



Sharing is Caring