അരവണ വില്‍പന തടഞ്ഞുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീംകോടതി റദ്ദാക്കി


അരവണയില്‍ കീടനാശിനി സാന്നിധ്യമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ശബരിമലയില്‍ അരവണ വില്‍പന തടഞ്ഞുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുന്നതായിരുന്നില്ലെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ അപ്പീല്‍ സുപ്രീംകോടതി അനുവദിക്കുകയും ചെയ്തു. വില്‍പന തടഞ്ഞതിനെ തുടര്‍ന്ന് കെട്ടിക്കിടന്ന അരവണ നശിപ്പിക്കാന്‍ സുപ്രീം കോടതി നേരത്തെ അനുവാദം നല്‍കിയിരുന്നു.


അരവണയില്‍ ചേര്‍ക്കുന്ന ഏലയ്ക്കയില്‍ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്നായിരുന്നു ഉയര്‍ന്ന ആരോപണം. പരിശോധനയില്‍ ആദ്യം കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തിരുന്നു. ഇതെത്തുടര്‍ന്ന് 6.65ലക്ഷം ടിന്‍ അരവണ ഉപയോഗിക്കുന്നതിനാണ് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി നടത്തിയ പരിശോധനയില്‍ കീടനാശിനി സാന്നിധ്യമില്ലെന്നും സ്ഥിരീകരണം വന്നു. എന്നാല്‍ അപ്പോഴേക്ക് കെട്ടിക്കിടന്നിരുന്ന അരവണ ഉപയോഗശൂന്യമായി മാറുകയായിരുന്നു.




Sharing is Caring