ദുരന്ത മേഖല സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി ശനിയാഴ്ച വയനാട്ടിൽ എത്തും. ഇത് സംബന്ധിച്ച് സംസ്ഥാനത്തിന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. ചീഫ് സെക്രട്ടറിക്കും പ്രോട്ടോകോൾ വിഭാഗത്തിനും ആണ് അറിയിപ്പ് ലഭിച്ചത്. ഇന്ന് രാവിലെയാണ് ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്.കണ്ണൂരിൽ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും വയനാട്ടിലേക്ക് എത്തുക.ഏതൊക്കെ സ്ഥലങ്ങളിൽ സന്ദർശനം നടത്തുമെന്ന കാര്യംഎസ് പി ജി സംഘത്തിൻറെ റിപ്പോർട്ട് അനുസരിച്ച് തീരുമാനിക്കും.പ്രധാനമന്ത്രി വരുന്നത് സന്തോഷമുള്ള കാര്യമാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
മുണ്ടക്കൈയിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. വയനാട്ടിലും ചാലിയാറിലും സൺറൈസ് വാലിയിലും കാണാതായവർക്കായുള്ള തിരച്ചിൽ തുടരുമെന്നും മന്ത്രി അറിയിച്ചു. ലഭിക്കുന്ന മൃതദേഹങ്ങളുടെയും ശരീര ഭാഗങ്ങളുടെയും എണ്ണം കുറഞ്ഞിട്ടുണ്ട്. ദുരന്ത ബാധിതരുടെ അഭിപ്രായം പരിഗണിച്ച് മാത്രമേ പുനരധിവാസം നടപ്പാക്കുകയുള്ളൂ. പുനരധിവാസം ലോകത്തിന് മാതൃകയാക്കുന്ന രീതിയിലായിരിക്കുമെന്നും യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പാക്കുെമന്നും മന്ത്രി വ്യക്തമാക്കി.

ഉപയോഗിച്ച സാധനങ്ങൾ സഹായം എന്ന പേരിൽ വയനാട്ടിലേക്ക് അയക്കരുതെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ആവശ്യത്തിനുള്ള സാധനങ്ങൾ വയനാട്ടിലുണ്ട്. എന്തെങ്കിലും വേണമെങ്കിൽ ജില്ലാ ഭരണകൂടം അറിയിക്കും. വാടക വീടുകളിലേക്ക് മാറുന്ന മുറയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ ആ ഘട്ടത്തിൽ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.













