കേരള സ്കൂൾ കലോത്സവ മത്സരങ്ങൾ കൃത്യസമയത്തിന് തുടങ്ങണമെന്ന് സംഘാടകർക്ക് വീണ്ടും മന്ത്രിയുടെ കർശന താക്കീത്. ആദ്യ ദിനത്തിൽ സംഘാടനവും പ്രവർത്തന പുരോഗതിയും വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി വി. ശിവൻകുട്ടി സമയനിഷ്ഠ സംബന്ധിച്ച് സംഘാടകർക്ക് ക്ലാസെടുത്തത്.മത്സരങ്ങൾ കൃത്യസമയത്തിന് തുടങ്ങുമെന്ന് മന്ത്രി നേരത്തെ പലതവണ പറഞ്ഞിട്ടും ആദ്യദിനത്തിൽ തന്നെ വൈകൽ കല്ലുകടി ആയി.
ഈ സാഹചര്യത്തിലാണ് അടുത്ത ദിവസങ്ങളിലെ പ്രവർത്തനത്തിൽ സമയം പാലിക്കണമെന്ന് നിർദേശം വന്നത്.പരിപാടികൾ മുൻ നിശ്ചയിച്ച സമയക്രമത്തിൽ തന്നെ നടത്തണം. ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണം. കൃത്യം 9.30ന് ആദ്യ മത്സരയിനങ്ങൾ അരങ്ങേറണം. സമാപന ദിവസമായ എട്ടിന് വൈകീട്ട് 4.30നകം അപ്പീലുകൾ ഉൾപ്പെടെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കണമെന്ന് മന്ത്രി പറഞ്ഞു. ഫുഡ്,പ്രോഗ്രാം കമ്മറ്റികൾ വരും ദിവസങ്ങളിൽ കൂടുതൽ ജാഗരൂകരായിരിക്കണം.ഒന്നാം വേദിയിലെ ഗ്രീൻ റൂം സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും.

എല്ലാദിവസവും അതാത് ദിവസത്തെ സംഘാടനത്തെ സംബന്ധിച്ച് യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. വിവിധ കമ്മറ്റികളുടെ ഏകോപനവുമായി ബന്ധപ്പെട്ട വിലയിരുത്തലും നടത്തി. എം. നൗഷാദ് എം.എൽ.എ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ധന്യ ആർ. കുമാർ, അക്കാദമിക് അഡീഷനൽ ഡയറക്ടർ ഷൈൻ, അഡീഷനൽ ഡയറക്ടർ സി.എ. സന്തോഷ്, ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ.ഐ. ലാൽ എന്നിവർ പങ്കെടുത്തു.













