ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു

കോട്ടയം സ്വദേശികളായ ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ആര്യയെയും ദേവിയെയും കൊലപ്പെടുത്തിയ ശേഷം നവീന്‍ ജീവനൊടുക്കിയതെന്നാണ് സംശയം. മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയ ഇറ്റാനഗറിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കണ്ടെത്തി. ദേവിയും ഭര്‍ത്താവ് നവീനും ഏകാന്ത ജീവിതം നയിക്കാന്‍ ഇഷ്ടപ്പെട്ടവരെന്നും പൊലീസ് പറഞ്ഞു.

വട്ടിയൂര്‍ക്കാവ് പൊലീസ് ഇറ്റാനഗറിലേക്ക് തിരിച്ചിട്ടുണ്ട്. നവീന്റെ പിതാവില്‍ നിന്ന് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. ബ്ലാക് മാജിക്ക് ഇടപെടലുകള്‍ അറിഞ്ഞതോടെ ആര്യയുടെ പിതാവ് ദേവിയുമായുള്ള സൗഹൃദം വിലക്കുകയും ചെയ്തിരുന്നു.സന്തോഷത്തോടെ ജീവിച്ചു ഇനി പോകുന്നു എന്നാണ് ഇവരുടെ ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരിക്കുന്നത്. മരിച്ച മൂന്ന് പേരുടെയും ശരീരത്തില്‍ വ്യത്യസ്തമായ മുറിവുകള്‍ ഉണ്ടായിരുന്നു.

ഈ മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. മൂന്ന് പേരും മരണാനന്തര ജീവിതത്തെ കുറിച്ച് ഇന്റര്‍നെറ്റില്‍ പരിശോധിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ഫോണ്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്.മൂവരുടേയും ഫോണുകള്‍ കോടതിയില്‍ ഹാജരാക്കും. ഇവ പരിശോധിച്ചാലോ സംശയങ്ങള്‍ക്കെല്ലാം വ്യക്തത വരൂ. ഇറ്റാനഗറിലെ ഒരു ഹോട്ടലിലാണ് മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ആര്യയെ കഴിഞ്ഞ 27ന് തിരുവനന്തപുരത്ത് നിന്ന് കാണാതായിരുന്നു. വീട്ടുകാരോട് പറയാതെ ഇറങ്ങിപ്പോകുകയായിരുന്നെന്നാണ് വിവരം.

ബന്ധുക്കളുടെ പരാതിയില്‍ വട്ടിയൂര്‍ക്കാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണത്തില്‍ ആര്യ നവീനും ദേവിക്കും ഒപ്പമുണ്ടെന്ന് കണ്ടെത്തി.തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഗുവാഹട്ടിയിലേക്ക് ഇവര്‍ പോയതായി കണ്ടെത്തിയിരുന്നു. വിനോദ യാത്രക്ക് പോകുകയാണെന്ന് പറഞ്ഞാണ് നവീനും ദേവിയും വീട്ടില്‍ നിന്നിറങ്ങിയത്.

ആര്യ ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തെ സ്‌കൂളില്‍ ദേവിയും ജോലി ചെയ്തിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്.മുന്‍പ് ഇതേ സ്‌കൂളില്‍ ദേവി ജര്‍മന്‍ പഠിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ ഇറ്റാനഗര്‍ പൊലീസാണ് വട്ടിയൂര്‍ക്കാവ് പൊലീസിനെ മൂവരും മരിച്ച നിലയില്‍ കണ്ടെന്ന വിവരമറിയിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *