കേബിൾ വയറുകൾ മോഷ്ടിച്ചുവെന്നാരോപിച്ച് യുവാക്കളെ ആൾക്കൂട്ടം മരത്തിൽ കെട്ടിയിട്ട് മർദിച്ചു. പഞ്ചാബിലെ ബത്തിൻഡ ജില്ലയിലാണ് സംഭവം. യുവാക്കളെ ആള്ക്കൂട്ടം മർദിക്കുന്നതിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.ബത്തിൻഡയിലെ ഭാഗ്തഭായ് കാ എന്ന പ്രദേശത്തെ വയലുകളിൽ നിന്നും കഴിഞ്ഞ ദിവസം വാട്ടർല മോട്ടോർ സ്ഥാപിക്കുന്നതിനായി കൊണ്ടുവന്ന വൈദ്യുതി കേബിളുകൾ മോഷ്ടിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കർഷകർ പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല എന്നാണ് ആരോപണം.
ഇതിനെ തുടർന്ന് പ്രദേശവാസികൾ തന്നെ മുന്നിട്ടിറങ്ങി കള്ളന്മാരെ പിടികൂടാൻ തീരുമാനിക്കുകയും രണ്ട് പേരെ പിടികൂടുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. പിടിക്കപ്പെട്ട രണ്ട് പേരെയും മർദിച്ച ശേഷം പൊലീസിന് കൈമാറി.അതേസമയം ഇവരെ ആക്രമിച്ച സംഭവത്തിലെ കണ്ടാലറിയാവുന്ന ചിലരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ജനങ്ങൾ നിയമം കയ്യിലെടുക്കരുതെന്നും കുറ്റകൃത്യങ്ങൾ ശ്രദ്ധയില്പ്പെട്ടാൽ പൊലീസിൽ വിവരമറിയിക്കണമെന്നും ബത്തിൻഡ എസ്.പി അജയ് ഗാന്ധി പറഞ്ഞു.














