വാഴകള്‍ വെട്ടി നശിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്ന് കൃഷിമന്ത്രി; നഷ്ടപരിഹാരം നല്‍കില്ലെന്ന് കെഎസ്ഇബി


ടവര്‍ ലൈനിനു കീഴില്‍ കൃഷി ചെയ്തിരുന്ന 400 വാഴ കെഎസ്ഇബി മുന്നറിയിപ്പില്ലാതെ വെട്ടിനശിപ്പിച്ച സംഭവത്തില്‍ ഇടപെട്ട് കൃഷിമന്ത്രി പി. പ്രസാദ്. അത്യന്തം ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്. ഒരു കര്‍ഷകന്‍ തന്റെ വിളകളെ പരിപാലിക്കുന്നത് കുഞ്ഞുങ്ങളെ പോറ്റി വളര്‍ത്തുന്നതുപോലെയാണ്. ഒരു കര്‍ഷകന്റെ വിയര്‍പ്പിന് വില നല്‍കാതെ അവന്റെ വിളകളെ വെട്ടി നശിപ്പിച്ചത് തീര്‍ത്തും ക്രൂരതയാണെന്നും മന്ത്രി വ്യക്തമാക്കി.ഹൈടെന്‍ഷര്‍ ലൈനിന് കീഴില്‍ കൃഷി ചെയ്യുമ്പോഴുള്ള സുരക്ഷാ പ്രശ്‌നങ്ങളെ ഒട്ടും ചെറുതായി കാണുന്നില്ല.


വൈദ്യുതാഘാതം മൂലം ഒരു ജീവന്‍ നഷ്ടപ്പെടാനോ മറ്റെന്തെങ്കിലും അപായമുണ്ടാകാനോ പാടില്ല എന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായമുണ്ടാകില്ല. ഈ സ്ഥലത്ത് വാഴ കൃഷി ചെയ്യാന്‍ പാടില്ലായെങ്കില്‍ നേരത്തേ തന്നെ കെഎസ്ഇബി ഇടപെടേണ്ടതായിരുന്നു. വാഴകുലച്ച് കുലകള്‍ വില്‍ക്കാറായ സമയത്ത് ഏകപക്ഷീയമായി ഒരു കര്‍ഷകന്റെ അദ്ധ്വാനത്തെ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.തോമസിന്റെ മകന്‍ അനീഷുമായി ഞാന്‍ സംസാരിച്ചു. ഓണ വിപണിയിലെത്തേണ്ടിയിരുന്ന 406 വാഴക്കുലകള്‍ ഒരു മുന്നറിയിപ്പുമില്ലാതെ നശിപ്പിക്കപ്പെട്ടതിന്റെ വേദനയിലാണ് ആ കുടുംബം.


വാഴക്കൈകള്‍ വെട്ടി അപകട സാധ്യതകള്‍ ഒഴിവാക്കാനുളള നടപടികളായിരുന്നു ഉണ്ടാകേണ്ടിയിരുന്നതെന്ന അഭിപ്രായമാണ് ആ കര്‍ഷക കുടുംബത്തിനുള്ളത്.ഇക്കാരയം വൈദ്യുതി വകുപ്പ് മന്ത്രിയുമായി സംസാരിച്ചു. ഈ വിഷയം ഗൗരവമായി കണ്ട് ഇതിനോടകം തന്നെ അദ്ദേഹം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.ഇത്തരം ദുരനുഭവങ്ങള്‍ കര്‍ഷകര്‍ക്ക് ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.



Sharing is Caring