ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകൾക്ക് പുറമെ ഷാഫിയുടെ സാന്നിധ്യമുണ്ടായിരുന്ന മറ്റ് ഇടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. പ്രതികളെ വീണ്ടും ഇന്ന് ഇലന്തൂരിൽ എത്തിക്കാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.
ഇലന്തൂരില് നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ചില നിർണായക തെളിവുകൾ ഇലന്തൂരിലെ വീട്ടിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കൂടി ലഭിക്കുന്നതോടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത അന്വേഷണ സംഘത്തിന് ലഭിക്കും.
മൃതദേഹങ്ങളിൽ ആന്തരിക അവയവങ്ങൾ മുറിച്ച് മാറ്റിയിട്ടുണ്ടെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങൾ അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇവ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. മൂന്ന് പ്രതികളുടെയും അടുത്ത സുഹൃത്തുക്കളെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നതിനായുള്ള പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പ്രതികളുടെ പൂർവകാല ചരിത്രം പരിശോധിക്കുന്നതിനാണ് നടപടി. എറണാകുളത്ത് സ്വർണം പണയം വച്ച സ്ഥാപത്തിൽ ഉൾപ്പടെ ഷാഫിയെ വിവിധ ഇടങ്ങളിൽ നേരിട്ട് എത്തിച്ച് തെളിവ് ശേഖരണം നടത്തും.