മലപ്പുറത്ത് അഞ്ചാംപനി വ്യാപനത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്


മലപ്പുറം ജില്ലയിലെ അഞ്ചാംപനി വ്യാപനത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. മതസംഘടന പ്രതിനിധികളെയടക്കം ഉള്‍പ്പെടുത്തി ഇന്ന് കളക്ടറേറ്റില്‍ യോഗം ചേരും. രോഗവ്യാപനം തടയാന്‍ പ്രതിരോധ കുത്തിവെപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് യോഗം ചേരുന്നത്.


ജില്ലയില്‍ അഞ്ചാംപനി സ്ഥിരീകരിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നത്. ജില്ലയിലെ എഴുപതോളം തദ്ദേശ സ്ഥാപനങ്ങളിലും രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തതും ഇനിയും വ്യാപനമുണ്ടാകുമെന്ന സൂചനയെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തല്‍.


നിലവില്‍ തെരഞ്ഞെടുത്ത സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ പുരോഗമിക്കുകയാണ്. ഈ ക്യാമ്പുകള്‍ കൂടുതല്‍ സ്‌കൂളുകളിലൊരുക്കാനും, മതസംഘടന പ്രതിനിധികളെയടക്കം പങ്കെടുപ്പിച്ച് യോഗം ചേരാനുമാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.



Sharing is Caring