മഹാരാജാസ് കോളേജിലെ സംഘർഷത്തിൽ കമ്മീഷണർക്ക് പരാതി നൽകി ഫ്രട്ടേണിറ്റി. എസ്എഫ്ഐ ക്രിമിനലുകളെ പൊലീസ് സംരക്ഷിക്കുന്നു എന്ന് ഫ്രട്ടേണിറ്റി സംസ്ഥാന പ്രസിഡന്റ് കെഎം ഷഫ്രിൻ പറഞ്ഞു. ക്യാമ്പസിൽ അക്രമപരമ്പരക്ക് തുടക്കമിട്ടത് എസ്എഫ്ഐ ആണ് എന്നും പരാതിയിൽ പറയുന്നു.
ഫ്രട്ടേണിറ്റി പ്രവർത്തകരെ മർദിക്കുന്ന ദൃശ്യങ്ങൾ സഹിതമാണ് പരാതി. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രകടനം നടത്തി മാർഗതടസം സൃഷ്ടിച്ചു എന്ന കുറ്റത്തിനാണ് കേസ്. കണ്ടാൽ അറിയാവുന്ന 200 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

മഹാരാജാസ് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് നേരെ ഉണ്ടായ വധശ്രമത്തിൽ കൂടുതൽ അറസ്റ്റിന് സാധ്യത. കത്തിക്കുത്തുമായി ബന്ധപ്പെട്ട 15 പേർക്കെതിരെയാണ് ഇതുവരെ പൊലീസ് കേസെടുത്തത്. 15 പേരും കെഎസ്‌യു, ഫ്രട്ടേണിറ്റി സംഘടനകളുടെ സജീവ പ്രവർത്തകരാണ്. കേസുമായി ബന്ധപ്പെട്ട് കെ എസ് യു പ്രവർത്തകൻ ഇജിലാലിനെയാണ് പൊലീസ് അവസാനമായി അറസ്റ്റ് ചെയ്തത്. കേസിൽ എട്ടാം പ്രതിയാണ് ഇജിലാൽ. എസ്എഫ്ഐ യൂണിറ്റ് നാസർ അബ്ദുൾ റഹ്മാനായിരുന്നു കുത്തേറ്റത്.













