വധശ്രമക്കേസിലെ പ്രതിയുടെ പിതാവ് കണ്ണൂരില്‍ പൊലീസ് സംഘത്തിനെതിരെ വെടിയുതിർത്തു


കണ്ണൂരില്‍ വധശ്രമക്കേസിലെ പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിനെതിരെ വെടിയുതിര്‍ത്ത് പിതാവ്. സംഭവത്തില്‍ തലനാരിഴയ്ക്കാണ് പൊലീസ് സംഘം രക്ഷപ്പെട്ടത്. വധശ്രമക്കേസിലെ പ്രതി ലേക്ക് സ്ട്രീറ്റ് വില്ലയിലെ റോഷന്റെ പിതാവ് ഉമ്മന്‍ തോമസ് ആണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ബാബു തോമസിനെ പൊലീസ് സാഹസികമായാണ് പിടികൂടിയത്.കഴിഞ്ഞ ദിവസം രാത്രി 10ന് ആയിരുന്നു സംഭവം നടന്നത്.


വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് റോഷന്‍. ഇയാളെ പിടികൂടുന്നതിനായി രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പെടെ ആറംഗ പൊലീസ് സംഘമാണ് സംഭവ സ്ഥലത്തെത്തിയത്. രണ്ട് നില വീടിന്റെ പിന്നിലുള്ള കോണിപ്പടി കയറി പൊലീസ് സംഘം മുകള്‍ നിലയിലെത്തി. തുടര്‍ന്ന് റോഷന്റെ മുറിയ്ക്ക് മുന്നിലെത്തിയ സംഘം വാതിലില്‍ മുട്ടി വിളിക്കുന്നതിനിടെ ബാബു തോമസ് പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.


ആക്രമണത്തില്‍ പൊലീസ് സംഘം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും പ്രതി റോഷന്‍ ഓടി രക്ഷപ്പെട്ടു. വെടിയുതിര്‍ത്ത ബാബു തോമസിനെ പൊലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശിയെ പേപ്പര്‍ കട്ടര്‍ കൊണ്ട് ആക്രമിച്ച കേസിലാണ് റോഷനെ പിടികൂടാന്‍ പൊലീസ് എത്തിയത്. ബാബു തോമസ് വെടിയുതിര്‍ത്ത തോക്കിന് ലൈസന്‍സുള്ളതായി പൊലീസ് പറയുന്നു. റോഷന് വേണ്ടി ശക്തമായ തിരച്ചില്‍ തുടരുന്നതായി പൊലീസ് അറിയിച്ചു.



Sharing is Caring