പ്രധാനമന്ത്രിയുടെ മുസ്ലിംവിരുദ്ധ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമീഷൻ കേസെടുക്കണമെന്ന് മുഖ്യമന്ത്രി

രാജ്യത്തെ മുസ്ലിങ്ങളെ നുഴഞ്ഞുകയറ്റക്കാരെന്ന് അധിക്ഷേപിച്ച് പ്രസംഗിച്ച പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ കേസെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ശ്രീകണ്ഠപുരത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജസ്ഥാനിൽ മുസ്ലിങ്ങൾക്കെതിരെ നടത്തിയ അധിക്ഷേപം രാജ്യവിരുദ്ധവും കോടാനുകോടി വരുന്ന ജനവിഭാഗത്തെ ആക്ഷേപിക്കലുമാണ്. സ്വാതന്ത്യസമര പ്രസ്ഥാനം ശക്തിപ്പെടുത്തി രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നതിൽ എല്ലാ മതവിഭാഗങ്ങൾക്കും വലിയ പങ്കുണ്ട്.

ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പോരാടി രക്തസാക്ഷിത്വം വരിച്ചവരിൽ മുസ്ലിങ്ങളുമുണ്ട്.രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിൽ ഒരുപങ്കും വഹിക്കാതെ ബ്രിട്ടീഷുകാരുടേതിനുസമാനമായ താൽപ്പര്യമാണ് തങ്ങളുടേതുമെന്ന് പ്രഖ്യാപിച്ചവരാണ് ആർഎസ്എസ്. ആ സംസ്‌കാരം ഉൾക്കൊള്ളുന്ന മോദിയെപ്പോലുള്ളവർക്കുമാത്രമേ ഇത്തരം വർഗീയജൽപ്പനം നടത്താനാവൂ.

ജനാധിപത്യത്തിന്റെ മൂല്യമുയർത്താൻ ഇത്തരം നിയമവിരുദ്ധ നടപടികൾക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ ഉണരണം.നിരവധി വർഗീയ കലാപങ്ങൾക്കാണ് സംഘപരിവാർ നേതൃത്വം നൽകിയത്. ഗുജറാത്തിൽ ലക്ഷ്യമിട്ടത് വംശഹത്യയായിരുന്നു. മണിപ്പുരിൽ ക്രിസ്ത്യാനികൾക്കുനേരെ നടന്നതും വംശഹത്യയാണ്.

ക്രിസ്ത്യാനികൾക്കുനേരെയുള്ള അതിക്രമങ്ങൾ രേഖപ്പെടുത്തേണ്ടെന്നു തീരുമാനിച്ചാണ് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകളിൽ കുറ്റകൃത്യങ്ങൾ കുറയുന്നുവെന്ന് പറയുന്നത്. പല സംസ്ഥാനങ്ങളിലും സംഘപരിവാർ നടത്തുന്ന ന്യൂനപക്ഷവേട്ടയ്ക്ക് കൂട്ടുനിൽക്കുകയാണ് കേന്ദ്രസർക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *