ട്രക്കുകള്‍ക്കായി ടാറ്റാ മോട്ടോഴ്‌സിന്റെ ടര്‍ബോട്രോണ്‍ 2.0 എഞ്ചിന്‍


കൊച്ചി: ഇന്ത്യയിലെ മുന്‍നിര വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്‌സ് അത്യാധുനിക എഞ്ചിനായ ടര്‍ബോട്രോണ്‍ 2.0 പുറത്തിറക്കി. 19-42 ടണ്‍ ശ്രേണിയിലുള്ള ട്രക്കുകളെ ഉദ്ദേശിച്ചാണിത്. തദ്ദേശിയമായി വികസിപ്പിച്ച ഈ എഞ്ചിന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന് ഇന്ധന ക്ഷമതയാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു രൂപകല്‍പ്പന ചെയ്തതാണ് ഈ എഞ്ചിന്‍. ഇ – കോമേഴ്സ്, ലോജിസ്റ്റിക്‌സ്, പാര്‍സല്‍ ആന്‍ഡ് കൊറിയര്‍ എന്നിങ്ങനെയുള്ള വിവിധ വിഭാഗങ്ങള്‍ക്ക് തികച്ചും അനുയോജ്യമാണിത്. മികച്ച പെര്‍ഫോമന്‍സും ഡ്രൈവിങ് അനുഭവവും ടര്‍ബോട്രോണ്‍ 2.0 യെ ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമാക്കുന്നു. ആകെ ചെലവില്‍ ( Total Cost ofOwnership ) വരുന്ന ഗണ്യമായ കുറവും നേട്ടങ്ങളുടെ കൂട്ടത്തിലുണ്ട്. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളില്‍ 30 ലക്ഷം കിലോമീറ്ററും 70,000 മണിക്കൂറും നീളുന്ന കഠിനമായ പരീക്ഷണങ്ങള്‍ക്ക് ഈ എഞ്ചിന്‍ വിധേയമായി.

ബി. എസ് 6 ഫേസ് 2 എമിഷന്‍ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുന്നുണ്ട് ഈ എഞ്ചിന്‍. ടര്‍ബോട്രോണ്‍ 2.0 സിഗ്‌ന, അള്‍ട്രാ, എല്‍. പി. ടി, കൗള്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. ആറു വര്‍ഷത്തെ അല്ലെങ്കില്‍ ആറു ലക്ഷം കിലോമീറ്ററിനുള്ള വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

അഞ്ചു ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്റെ ഹോഴ്‌സ് പവര്‍ 180-204 വരെ നീളുന്നതാണ്. മികച്ച ഡ്രൈവിങ് അനുഭവം ഉറപ്പു വരുത്തുന്ന ഘടകങ്ങള്‍ വേറെയുമുണ്ട് ടര്‍ബോട്രോണ്‍ 2.0 എഞ്ചിനില്‍. 700 മുതല്‍ 850 എന്‍. എം വരെ നീളുന്ന ഫ്‌ലാറ്റ് ടോര്‍ക് കര്‍വ് മികച്ച ട്രാക്ഷനും ഡ്രൈവിങ് അനുഭവവും ഉറപ്പിക്കുന്നു. ഒരു ലക്ഷം കിലോമീറ്ററിന്റെ ഇടവേളയില്‍ മാത്രം ആവശ്യമായി വരുന്ന സര്‍വീസ് ഈ ഇനത്തിലുള്ള ചെലവ് ലാഭിക്കാന്‍ ഉപഭോക്താവിനെ സഹായിക്കുന്നു.


ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ചാണ് ടര്‍ബോട്രോണ്‍ 2.0 യഥാര്‍ഥ്യമാക്കിയിരിക്കുന്നതെന്നു ടാറ്റാ മോട്ടോഴ്‌സ് പ്രസിഡന്റും ചീഫ് ടെക്‌നോളജി ഓഫിസറുമായ രാജേന്ദ്ര പെട്കര്‍ പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ദൂരം താണ്ടാന്‍ ട്രക്കുകളെ പ്രാപ്തമാക്കുന്നതരത്തില്‍ കരുത്തുറ്റതാണ് പ്രകടനം. ഉയര്‍ന്ന ഇന്ധനക്ഷമതയും പ്രവര്‍ത്തന മികവും രാജ്യത്തെ ട്രക്കിങ് വ്യവസായ മേഖലയില്‍ പുതിയ നാഴികക്കല്ലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ട്രക്കിങ് രംഗത്തുള്ള ഉപഭോക്താക്കളില്‍ നിന്നുള്ള ഇന്‍പുട്ടുകള്‍ ഉപയോഗപെടുത്തിയാണ് ടര്‍ബോട്രോണ്‍ 2.0 വികസിപ്പിച്ചെടുത്തതെന്നു ടാറ്റാ മോട്ടോഴ്‌സ് ട്രക്ക്‌സ് വിഭാഗം വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ രാജേഷ് കൗള്‍ പറഞ്ഞു. കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന വരുമാനമാണ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. മത്സരാധിഷ്ടിതമായ ട്രക്കിങ് വ്യവസായ രംഗത്ത് വന്‍ മുന്‍തൂക്കം ഉപഭോക്താവിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമഗ്ര ഗതാഗത സേവന ദാതാവ് എന്ന നിലയില്‍ ടാറ്റാ മോട്ടോഴ്‌സിനെ വേറിട്ടു നിര്‍ത്തുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. ഏറ്റവും നൂതന സാങ്കേതികതയില്‍ അധിഷ്ഠിതമായ രൂപകല്പനയും തുടര്‍ സേവനങ്ങളുമെല്ലാം ഇതിന്റെ ഭാഗമാണ്. ഇന്ധന ക്ഷമത, കുറഞ്ഞ പ്രവര്‍ത്തന ചെലവ്, റിയല്‍ ടൈം ട്രാക്കിങ് സൗകര്യം തുടങ്ങിയവയെല്ലാം ഉപഭോക്താക്കള്‍ക്കുള്ള നേട്ടങ്ങളാണ്. വാര്‍ഷിക മെയിന്റനന്‍സ് കോണ്‍ട്രാക്ട്, റോഡ് സൈഡ് അസിസ്റ്റന്‍സ്, ഫ്‌ലീറ്റ് മാനേജ്‌മെന്റ് സൊല്യൂഷനുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്ന സമഗ്ര വെഹിക്കിള്‍ ലൈഫ് സൈക്കിള്‍ മാനേജ്‌മെന്റ് സേവനങ്ങള്‍ സമ്പൂര്‍ണ സേവ 2.0 എന്ന പേരില്‍ കമ്പനി ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നുണ്ട്. 2500 ലേറെ നീളുന്ന സേവന കേന്ദ്രങ്ങളും വിദഗ്ദ്ധ പരിശീലനം ലഭിച്ച ജീവനക്കാരും ടാറ്റാ മോട്ടോഴ്‌സ് ശ്രേണിയില്‍ നിന്നുള്ള സ്‌പെയര്‍ പാര്‍ട്‌സുമെല്ലാം ഉപഭോക്താവിന് അതുല്യമായ സര്‍വീസ് അനുഭവം വാഗ്ദാനം ചെയ്യുന്നു.

ക്ഷമത പരിശോധനയുടെ ഭാഗമായി ടാറ്റാ അള്‍ട്രാ ടി.19 യില്‍ ടര്‍ബോ ട്രോണ്‍ 2.0 എഞ്ചിന്‍ ഉപയോഗിച്ചു 30 ദിവസം നീളുന്ന പരീക്ഷണ ഓട്ടം നടത്തി. ഇന്ത്യയിലെ നാലു പ്രധാന മെട്രോ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത ശൃംഖലയായ സുവര്‍ണ ചതുഷ്‌കോണ സൂപ്പര്‍ ഹൈവേയില്‍ നിര്‍ത്താതെ ഓടിച്ചായിരുന്നു പരീക്ഷണം. ടാറ്റാ അള്‍ട്രാ ടി.19 സുവര്‍ണ ചതുഷ്‌കോണ ഹൈവേയില്‍ വിജയകരമായി ഒന്‍പത് റൗണ്ട് ഓട്ടം പൂര്‍ത്തിയാക്കി. മാത്രമല്ല ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഒന്‍പത് റെക്കോര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്തു. ടര്‍ബോട്രോണ്‍ 2.0 എഞ്ചിന്റെ കാര്യക്ഷമതയുടെയും വിശ്വാസ്യതയുടെയും തെളിവായ ഈ നേട്ടം വാണിജ്യ വാഹനങ്ങളുടെ ചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരേടാണ്.

നേട്ടങ്ങള്‍ ഇങ്ങനെ

* ഏറ്റവും വേഗത്തില്‍ 30,000 കിലോമീറ്റര്‍ പിന്നിടുന്ന മീഡിയം കമ്പസ്റ്റന്‍ വാഹനം (സി. വി.).

* സുവര്‍ണ ചതുഷ്‌കോണ സൂപ്പര്‍ ഹൈവേ ഏറ്റവും വേഗത്തില്‍ പിന്നിടുന്ന മീഡിയം കമ്പസ്റ്റന്‍ വാഹനം (സി. വി..

* ഉയര്‍ന്ന ഇന്ധന ക്ഷമത.

* സുവര്‍ണ ചതുഷ്‌കോണ സൂപ്പര്‍ ഹൈവേ ഒരു റൗണ്ട് ട്രിപ്പ് പിന്നിട്ടിട്ടും ഇന്ധന ക്ഷമതയില്‍ മാറ്റമില്ലാതെ തുടരുക.

* ഒരു മാസത്തില്‍ ഏറ്റവും കൂടുതല്‍ ദൂരം പിന്നിടുന്ന മീഡിയം കമ്പസ്റ്റന്‍ വാഹനം (സി. വി.

* ഫുള്‍ ലോഡഡ് ആയ 19 ടണ്‍ ട്രക്ക് ഒരു മാസത്തില്‍ പിന്നിടുന്ന ഏറ്റവും കൂടിയ ദൂരം

* ചെന്നൈ – കൊല്‍ക്കത്ത മേഖലയില്‍ ഒരു ഡീസല്‍ മീഡിയം കമ്പസ്റ്റന്‍ വാഹനത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ഇന്ധന ക്ഷമത.

* ഡല്‍ഹി – മുംബൈ മേഖലയില്‍ ഒരു ഡീസല്‍ മീഡിയം കമ്പസ്റ്റന്‍ വാഹനത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ഇന്ധന ക്ഷമത.

* കൊല്‍ക്കത്ത – ഡല്‍ഹി മേഖലയില്‍ ഒരു ഡീസല്‍ മീഡിയം കമ്പസ്റ്റന്‍ വാഹനത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ഇന്ധന ക്ഷമത.



Sharing is Caring