ഹിന്ദുക്കളുടെ യഥാർഥശത്രു ബി.ജെ.പിയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ബി.ജെ.പി. സ്വയംരക്ഷിക്കാൻ മതം കൈയിലെടുക്കുകയാണെന്നും ബി.ജെ.പി.യുടെ പരാജയങ്ങളും തമിഴ്‌വിരുദ്ധ മനോഭാവവും തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ചെന്നൈയിൽ ഒരു ചടങ്ങിൽ സംസാരിക്കവെയായിരുന്നു സ്റ്റാലിന്റെ പരാമർശം. ബി.ജെ.പിക്ക് കൂടുതൽ വോട്ടുലഭിക്കുന്നത് ഉത്തരേന്ത്യയിൽനിന്നാണ്.
എന്നിട്ടും ഹിന്ദി സംസാരിക്കുന്ന അവിടത്തെ ജനങ്ങൾക്ക് എന്തെങ്കിലും ഗുണമുണ്ടായോ എന്നും അദ്ദേഹം ചോദിച്ചു. കോവിഡ് വ്യാപനവേളയിൽ പെട്ടന്ന് കർഫ്യൂ ഏർപ്പെടുത്തിയപ്പോൾ ഉത്തരേന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങാൻ ബസ് സൗകര്യം പോലും നൽകാതെ അവരെ നൂറുകണക്കിന് കിലോമീറ്റർ നടത്തിച്ച ബി.ജെ.പി സർക്കാർ ഇപ്പോൾ രാമക്ഷേത്രം കാണിച്ച് ഉത്തരേന്ത്യക്കാരെ വഴിതിരിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.