സന്ദീപാനന്ദഗിരിയെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് ആര്‍ എസ് എസ്സുകാര്‍ അറസ്റ്റില്‍

തിരൂര്‍ : ആള്‍ ദൈവങ്ങള്‍ക്കെതിരെ പ്രഭാഷണത്തിനിടെ പരാമര്‍ശം നടത്തിയ സ്വാമി സന്ദീപാനന്ദ ഗിരിയെ മര്‍ദ്ദിച്ച കേസിലെ പ്രതികളില്‍ അഞ്ച് പേരെ തിരൂര്‍ അറസ്റ്റ് ചെയ്തു. കാവഞ്ചേരി സ്വദേശി ഉണ്ണികൃഷ്ണന്‍ (41), കാവഞ്ചേരി സ്വദേശി കാഞ്ഞാടി വളപ്പില്‍ വാസു (48), വെട്ടം സ്വദേശി കണ്ടക്കായന്‍ രാജേഷ്, പുതിയങ്ങാടി അമ്പാട്ട് രംജിത്ത് (23), കാഞ്ഞിരശേരി സ്വദേശി വേണുഗോപാല്‍ (48) എന്നീ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് പിടിയിലായത്.
തുഞ്ചന്‍ പറമ്പില്‍ പ്രഭാഷണം നടത്തവെ വേദിയില്‍ അതിക്രമിച്ചു കയറി മര്‍ദ്ദിക്കുകയായിരുന്നു പ്രതികള്‍. ക്രൂര മര്‍ദ്ദനമേറ്റ സ്വാമി പ്രാണരക്ഷാര്‍ത്ഥം തുഞ്ചന്‍ സ്മാരക ഓഫീസില്‍ അഭയം തേടുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തിയാണ് രക്ഷപ്പെടുത്തിയത്. സ്വാമിയെ കോട്ടക്കല്‍ അല്‍മാസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. തന്നെ ആക്രമിച്ചവര്‍ തെമ്മാടികളാണെന്നും യഥാര്‍ത്ഥ ആര്‍ എസ് എസ്സുകാര്‍ തന്നെ ആക്രമിക്കില്ലെന്നും ആള്‍ദൈവങ്ങള്‍ ശുദ്ധ തട്ടിപ്പുകാരാണെന്നും സ്വാമി സന്ദീപാനന്ദ ഗിരി തിരൂരില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. തന്റെ ആശയത്തെ ആശയം കൊണ്ട് നേരിടണം. ശാരീരികമായും കായികമായും നേരിടുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നു കയറ്റമാണ്. ഏത് പണ്ഡിതന്‍മാരുമായും ആശയംകൊണ്ട് നേരിടാന്‍ താന്‍ തയ്യാറാണെന്നും സ്വാമി സന്ദീപാനന്ദ വ്യക്തമാക്കി

Spread the love

Leave a Reply

Your email address will not be published. Required fields are marked *