ക്ഷേമപെൻഷൻ മുടങ്ങിയ മറിയക്കുട്ടിയ്ക്കും അന്ന ഔസേപ്പിനും പ്രതിമാസം 1600 രൂപ വാഗ്‌ദാനം ചെയ്ത് സുരേഷ് ഗോപി


ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരേ ഭിക്ഷാപാത്രവുമായി തെരുവിലിറങ്ങി പ്രതിഷേധിച്ച മറിയക്കുട്ടിയ്ക്കും അന്ന ഔസേപ്പിനും പ്രതിമാസം 1600 രൂപ നൽകുമെന്ന് ബിജെപി നേതാവ് സുരേഷ് ​ഗോപി. തന്റെ എംപി പെൻഷനിൽ നിന്നും ഇവർക്കായി മാസം തുക മാറ്റി വെക്കുമെന്ന് സുരേഷ്സം ഗോപി പറഞ്ഞു. സ്ഥാനം തെറ്റായ കണക്കുകള്‍ സമര്‍പ്പിച്ചതുകൊണ്ടാണ് ക്ഷേമപെന്‍ഷനിലെ കേന്ദ്രവിഹിതം നല്‍കാതിരുന്നതെന്നും സുരേഷ് ഗോപി ആരോപിച്ചു.


അടിമാലിയിൽ വെച്ച് ഇരുവരെയും സന്ദർശിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ​ഗോപി. ബിജെപി പ്രാദേശിക നേതാക്കൾക്കൊപ്പമാണ് സുരേഷ് ​ഗോപി ഇവരുടെ അടിമാലിയിലെ ഇരുനൂറ് ഏക്കറിലെ വീട്ടിലെത്തിയത്.‘പെട്രോൾ അടിക്കുമ്പോൾ രണ്ട് രൂപ അധികം പിരിക്കുന്നുണ്ട്. ഇത് പാവങ്ങൾക്കുള്ള പെൻഷൻ നൽകാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ കോടതിയില്‍ ചീഫ് സെക്രട്ടറി കണക്ക് അവതരിപ്പിക്കട്ടെ. രണ്ട് രൂപ വച്ച് എത്ര രൂപ പിരിച്ചു. ക്ഷേമപെന്‍ഷന് മാത്രം എത്ര കൊടുത്തു. ബാക്കി വക മാറ്റി വല്ലതും ചിലവാക്കിയോ. ജനങ്ങള്‍ ഇനി ഈ തുക നല്‍കേണ്ടതില്ലെന്ന് കോടതി നിര്‍ദേശിക്കട്ടെ’- സുരേഷ് ഗോപി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിലും ഇതാണ് സംഭവിച്ചതെന്ന് സുരേഷ് ഗോപി ആരോപിച്ചു.


അതേമസമയം, തനിക്കെതിരെ നടന്ന വ്യാജപ്രചാരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ മറിയക്കുട്ടി ഇന്ന് കോടതിയെ സമീപിക്കും. അടിമാലി മുൻസിഫ് കോടതിയിലായിരിക്കും അവർ മാനനഷ്ടക്കേസ് സമർപ്പിക്കുക. ക്ഷേമപെൻഷൻ മുടങ്ങിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹെെക്കോടതിയിലും മറിയക്കുട്ടി ഇന്ന് ഹർജി നൽകും.

പെൻഷൻ മുടങ്ങിയതിൻ്റെ പേരിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് സ്വത്തുണ്ടെന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. അടിമാലി ടൗണിൽ ലോട്ടറിക്കച്ചവടം നടത്തുന്ന മറിയക്കുട്ടിയുടെ മകൾ പ്രിൻസി സ്വിറ്റ്സർലണ്ടിലാണെന്നും നേരത്തെ പ്രചരിച്ചിരുന്നു. ഇത്തരം തെറ്റായ വിവരങ്ങൾ വസ്തുതാപരിശോധന നടത്താതെ ദേശാഭിമാനി വാർത്തയാക്കുകയായിരുന്നു.



Sharing is Caring