ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും സർ, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കിയ മാത്തൂർ ഗ്രാമപഞ്ചായത്തിന്റെ മാതൃക കോൺഗ്രസ് ഭരിക്കുന്ന എല്ലാ പഞ്ചായത്തുകളിലും ആദ്യഘട്ടത്തിൽ നടപ്പാക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.
സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ജനപ്രതിനിധികളും ആത്യന്തികമായി ജനസേവകരാണ്. ആ തത്വം ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള ഈ തീരുമാനം കേരളത്തിൽ ഒന്നാകെ നടപ്പിലാക്കാൻ കെ.പി.സി.സി തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് കോളനി വാഴ്ചയുടെ ശേഷിപ്പുകൾ ആയ ഇത്തരം അഭിസംബോധന രീതികൾ ജനാധിപത്യ വിരുദ്ധമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് യു.ഡി.എഫ് ഭരിക്കുന്ന മാത്തൂർ ഗ്രാമപഞ്ചായത്ത് വിപ്ലവകരമായ ഈ തിരുമാനം നടപ്പിലാക്കിയത്.
സാധാരണക്കാർ അവരുടെ ആവശ്യങ്ങൾക്കായി നൽകുന്ന പരാതികളിലും, കത്തുകളിലും ‘അപേക്ഷിക്കുന്നു,’ ‘അഭ്യർത്ഥിക്കുന്നു’ തുടങ്ങിയ പ്രയോഗങ്ങൾക്ക് പകരം ‘അവകാശമുന്നയിക്കുന്നു’, ‘താൽപര്യപ്പെടുന്നു’, തുടങ്ങിയ പ്രയോഗങ്ങൾ നടപ്പിൽ വരുത്താനും പഞ്ചായത്തുകൾ നടപടികൾ സ്വീകരിക്കും.
ജനാധിപത്യവും പൗരാവകാശവും കേന്ദ്ര സംസ്ഥാന സർക്കാരുകൾ പാടെ വിസ്മരിക്കുന്ന ഇക്കാലത്ത്, പോലീസ് അനുദിനം സാധാരണ പൗരന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന കാലത്ത്, രാജ്യത്തിനാകെ മാതൃകയാണ് മാത്തൂർ പഞ്ചായത്തിന്റെ പുതിയ ചുവട് വെപ്പ്.
കാലോചിതമായ ഇടപെടലുകളിലൂടെ സൂക്ഷ്മതലം തൊട്ട് മുകളിലേക്ക് ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള കെ.പി.സി.സിയുടെ ശ്രമങ്ങൾക്ക് മാത്തൂർ പഞ്ചായത്തിലൂടെ തുടക്കമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.