ആർഎസ്എസ് സംരക്ഷണ വിവാദത്തിൽ കെ സുധാകരനെ കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ പി ജയരാജൻ. കോൺഗ്രസിനകത്തെ ചിന്താശേഷിയുള്ളവർ ഇക്കാര്യം ഗൗരവമായി പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്ന് പി ജയരാജൻ പറഞ്ഞു. സുധാകരന് ഹ്രസ്വദൃഷ്ടിയാണെന്നും ജയരാജൻ കുറ്റപ്പെടുത്തി.
സി പി എമ്മിൻ്റെ മുഖ്യ ശത്രു ആർഎസ്എസാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കോൺഗ്രസുകാരെ ആർഎസ്എസുകാർ കൊന്നിട്ടില്ലെന്നാണ് സുധാകരൻ പറയുന്നത്. എന്നാൽ ചോയഞ്ചേരി രാജീവനെയും സത്യനെയും സുധാകരൻ മറന്നതാണോ? ആർഎസ്എസിനെ പ്രീണിപ്പിക്കാനാണ് സുധാകരൻ ശ്രമിക്കുന്നത്.
തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ മുഴുവനും ആർഎസ്എസിന്റെ വോട്ട് സുധാകരന് കിട്ടിയെന്ന് പി ജയരാജൻ പറഞ്ഞു. ആർഎസ്എസിനെ കുറിച്ച് ചരിത്ര ബോധമില്ലാത്ത കെപിസിസി പ്രസിഡന്റാണ് കെ സുധാകരൻ. എംഎൽഎ ആയിരുന്നപ്പോൾ സുധാകരൻ ആർഎസ്എസ് പ്രതികൾക്ക് വേണ്ടി പരോൾ അപേക്ഷ നൽകിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് ബഡായി രാമനാണെന്നും മുസ്ലിം ലീഗുകാർക്ക് സ്വാഭാവികമായി പ്രതികരിക്കേണ്ടി വരുമെന്നും പി ജയരാജൻ പറഞ്ഞു.