
സർക്കാർ ഓഫിസുകളിൽ ഇനി വിവരാവകാശ കമീഷന്റെ മിന്നൽ സന്ദർശനം . കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലെ പരാതികൾക്കായി നടത്തിയ സിറ്റിങ്ങിനുശേഷം മാധ്യമങ്ങളോട് സംസ്ഥാന വിവരാവകാശ കമീഷണർ എ. അബ്ദുൽ ഹക്കീം പറഞ്ഞു . ആദ്യപടിയായി എല്ലാ കലക്ടറേറ്റുകളിലും പിന്നെ തിരഞ്ഞെടുത്ത ഓഫിസുകളിലും കമീഷൻ പരിശോധന നടത്തും. ഏത് സമയത്തും കമീഷണർമാരോ കമീഷൻ നിയോഗിക്കുന്ന ഉയർന്ന ഉദ്യോഗസ്ഥരോ സർക്കാർ ഓഫിസുകളിൽ അപ്രതീക്ഷിത സന്ദർശനം നടത്തും.സർക്കാർ ഓഫിസുകളിലെ ഫയലുകൾ നമ്പറിട്ട്, വിഭാഗം തിരിച്ച്, പ്രത്യേകം അടുക്കിവെക്കണം.
ഫയൽ ഡിസ്പോസൽ കാലാവധി രേഖപ്പെടുത്തൽ, ഡിസ്പോസ് ചെയ്ത ഫയലുകളുടെ പട്ടിക സൂക്ഷിക്കൽ, കാലാവധി കഴിഞ്ഞ് നശിപ്പിച്ച ഫയലുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട രേഖ എന്നിവ കൃത്യമായി ഉണ്ടായിരിക്കണം. ഈ പറഞ്ഞ കാര്യങ്ങൾ എല്ലാ ഓഫിസുകളിലും വേണം. ഒരു കാരണവശാലും ഫയൽ കാണാനില്ല എന്ന മറുപടി വിവരാവകാശ നിയമപ്രകാരം അനുവദിക്കുന്നതല്ല -കമീഷണർ വ്യക്തമാക്കി.

വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകളിൽ ആദ്യത്തെ രണ്ടു ഘട്ടങ്ങളിലും സർക്കാർ ഓഫിസുകളിൽ വേണ്ടവിധം അപേക്ഷകൾ പരിഗണിക്കാതിരിക്കുകയും ഹരജിക്കാർക്ക് കൃത്യസമയത്ത് വിവരം ലഭ്യമാക്കാതിരിക്കുകയും ചെയ്യുന്നതിനാൽ കമീഷന് മുന്നിൽ എത്തുന്ന അപ്പീലുകളുടെ എണ്ണം വർധിക്കുന്നു. 30 ദിവസത്തിനകം വിവരം ലഭ്യമാക്കിയാൽ മതി എന്ന ധാരണ പല ഓഫിസർമാർക്കുമുണ്ട്. ഇത് ശരിയല്ല.വിവരാവകാശ നിയമപ്രകാരം ഒരു അപേക്ഷ ലഭിച്ചാൽ മറുപടി കഴിയുന്നത്ര വേഗത്തിൽ നൽകണം. അപേക്ഷ ലഭിച്ച് അഞ്ചു ദിവസത്തിനകം പ്രാരംഭ നടപടി പൂർത്തിയാക്കണം എന്നാണ് നിയമം.
എന്നാൽ ചില ഉദ്യോഗസ്ഥർ 29ാം ദിവസം ഫയൽ എടുത്ത് കൃത്യമല്ലാത്ത മറുപടി കൊടുക്കുകയാണ്. ഇത് നിയമം അനുവദിക്കുന്നതല്ല. വിവരാവകാശ നിയമപ്രകാരം ഏത് ഓഫിസിലുമുള്ള വിവരങ്ങൾ ഓഫിസർമാർ സ്വമേധയാ ലഭ്യമാക്കണം -അദ്ദേഹം പറഞ്ഞു.വിവരാവകാശ നിയമപ്രകാരം പ്രായോഗികമായി ലഭിക്കാത്ത വിവരങ്ങൾ ആവശ്യപ്പെട്ട് ഓഫിസുകളിൽ അനാവശ്യമായി അപേക്ഷകൾ ലഭിക്കുന്നതായി കമീഷന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം അപേക്ഷകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമീഷൻ അറിയിച്ചു.
