വ്യാഴാഴ്ച ഉച്ചക്ക് പുതുപ്പള്ളിയിൽ നടക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. അർബുദത്തിനു ചികിത്സയിലിരിക്കെ ബംഗളൂരുവിലെ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. ബംഗളൂരുവിൽനിന്നു മൃതദേഹം ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തെത്തിച്ചു. ശേഷം വിലാപയാത്രയായി സ്വവസതിയായ പുതുപ്പള്ളി ഹൗസിലേക്ക് എത്തിക്കുകയായിരുന്നു.
ഇന്ന് രാവിലെ ഏഴിനാണ് തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ വിലാപയാത്ര ആരംഭിച്ചത്.ഇതിനിടെ, വിലാപ യാത്ര എത്താനിരിക്കെ കോട്ടയം നഗരത്തിലും പുതുപ്പള്ളിയിലും ശക്തമായ മഴയാണുള്ളത്. മഴയെ അവഗണിച്ചും ഉമ്മൻ ചാണ്ടിക്ക് അന്ത്യയാത്ര നൽകാനുള്ള ഒരുക്കത്തിലാണ് കോട്ടയം. കോട്ടയത്തുകാർക്ക് മഴ ആശങ്ക ഉണ്ടാക്കുന്നുണ്ട്.

ഉമ്മൻ ചാണ്ടിയെ അവസാനമായി കാണാനെത്തുന്ന എല്ലാവർക്കും അദ്ദേഹത്തെ ഒരുനോക്ക് കാണാനുള്ള അവസരം ഒരുക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചിരിക്കുകയാണ്. കോട്ടയത്ത് മഴ തുടർന്നാൽ തിരുനക്കര മൈതാനത്തെ പൊതുദർശനമടക്കം വൈകിയേക്കാനും സാധ്യതയുണ്ട്. വിലാപയാത്ര പുതുപ്പള്ളിയിലെത്താൻ വൈകിയേക്കുമെന്ന ആശങ്കയും നേതാക്കൾക്കുണ്ട്.













