റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 88 ശതമാനം വോട്ടുകളും സ്വന്തമാക്കി വ്ളാദിമിർ പുടിൻ. ഇതോടെ അഞ്ചാമതും റഷ്യയുടെ പ്രസിഡന്റായി പുടിൻ അധികാരത്തിലേറുകയാണ്. എന്നാൽ രാഷ്ട്രീയമായി വിയോജിക്കുന്നവരെ തടവിലാക്കിയും സ്വതന്ത്രമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ചുമാണ് വീണ്ടും പുടിൻ റഷ്യൻ പ്രസിഡന്റാകുന്നതെന്ന് അമേരിക്കയും ബ്രിട്ടണും ജർമനിയും പ്രതികരിച്ചു.
വരുന്ന ആറ് വർഷത്തെ ഭരണം പുടിൻ ഉറപ്പാക്കിയതോടെ അധികാരത്തിൽ ഏറ്റവും കൂടുതൽ നാൾ ഇരുന്ന ഭരണാധികാരിയെന്ന ജോസഫ് സ്റ്റാലിന്റെ റെക്കോർഡ് പുടിൻ മറികടക്കും. വെറും നാല് ശതമാനം വോട്ടുകൾ മാത്രം നേടിയാണ് കമ്മ്യൂണിസ്റ്റ് നേതാവ് നിക്കോളായ് ഖാരിറ്റോനോവ് തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയത്. തിരഞ്ഞെടുപ്പിൽ പുതുമുഖമായ വ്ലാഡിസ്ലാവ് ദവൻകോവ് മൂന്നാമതും അൾട്രാ നാഷണൽ ലിയോനിഡ് സ്ലട്ട്സ്കി നാലാമതും എത്തി.

റഷ്യൻ മിലിട്ടറിയെ ശക്തിപ്പെടുത്തുമെന്നും യുക്രൈനിലെ പ്രത്യേക സൈനിക നടപടിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുമെന്നും അഞ്ചാം വിജയത്തിന് ശേഷം പുടിൻ പ്രതികരിച്ചു. അതേസമയം അഞ്ചാം തവണയും പ്രസിഡന്റാകുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ വന്നതിന് പിന്നാലെ, ലോകം മൂന്നാം ലോകമഹായുദ്ധത്തിൽ നിന്ന് അൽപം മാത്രം അകലെയാണെന്ന് പുടിൻ അഭിപ്രായപ്പെട്ടു. റഷ്യൻ സൈന്യവും നാറ്റോ സഖ്യവും തമ്മിൽ നേരിട്ടുള്ള സംഘർഷം കാരണം മൂന്നാം ലോകമഹായുയുദ്ധം ഉണ്ടായേക്കുമെന്നാണ് പുടിൻ പറഞ്ഞത്. പുടിൻ നടത്തിയ ഈ മുന്നറിയിപ്പിനെ ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് നോക്കികാണുന്നത്.
2000ൽ ആണ് ആദ്യമായി പുടിൻ അധികാരത്തിലേറിയത്. 2004, 2012, 2018 വർഷങ്ങളിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ പുടിനൊപ്പം മത്സരിച്ച നിക്കോളായ് ഖരിറ്റനോവ് ( റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി), ലിയോനിഡ് സ്ലട്സ്കി (നാഷണലിസ്റ്റ് ലിബറൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് റഷ്യ), വ്ലാഡിസ്ലാവ് ഡാവൻകോവ് (ന്യൂ പീപ്പിൾ പാർട്ടി) എന്നിവർ പുടിന്റെ അടുത്ത സുഹൃത്തുക്കളാണെന്നും തിരഞ്ഞെടുപ്പ് നാടകത്തിലെ കരുക്കൾ മാത്രമാണ് ഇവരെന്നും ആരോപണം ഉയർന്നിരുന്നു.













