ഗോവയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ പ്രതാപ് സിംഗ് റാണെയ്ക്ക് ആജീവനാന്ത കാബിനറ്റ് മന്ത്രി പദവി നൽകാൻ ബി.ജെ.പി സർക്കാർ തീരുമാനിച്ചു. ഗോവയ്ക്ക് നൽകിയ മഹത്തായ സേനവങ്ങൾക്കുള്ള ആദരം എന്ന നിലയിലാണ് ആജീവനാന്ത ക്യാബിനറ്റ് പദവി പ്രതാപ് സിംഗ് റാണെയ്ക്ക് നൽകുന്നതെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ഈ വർഷം ഗോവയിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബിജെപിയുടെ നാടകീയ നീക്കം.
ഗോവ നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ റാണെ ആറ് തവണ ഗോവ മുഖ്യമന്ത്രിയായ കോൺഗ്രസ് നേതാവാണ്. 1980 മുതൽ 1985 വരെ, 1985 മുതൽ 1989 വരെ, 1990-ൽ മൂന്ന് മാസം, 1994 മുതൽ 1999 വരെ, 2005-ൽ ഒരു മാസവും ഒടുവിൽ 2005-07- കാലഘട്ടത്തിലും ഇങ്ങനെ ആകെ ആറ് തവണ അദ്ദേഹം ഗോവ മുഖ്യമന്ത്രിയായി. ഗോവ നിയമസഭാ സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നീ പദവികളും പ്രതാപ് സിംഗ് റാണെ കൈകാര്യം ചെയ്തിട്ടുണ്ട്. നിലവിൽ പൊരിയം മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് റാണെ.
അതേസമയം റാണെയുടെ മകൻ വിശ്വജിത് റാണെ നിലവിൽ ബിജെപി മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയാണ്. രാഷ്ട്രീയത്തിൽ 50 വർഷം പൂർത്തിയാക്കിയ അച്ഛനെ ആദരിച്ചതിൽ ഗോവൻ സർക്കാരിനോട് ഒരുപാട് നന്ദിയുണ്ടെന്ന് വിശ്വജിത് ട്വീറ്റ് ചെയ്തു.